വൻകൂവർ : മൂന്നു വർഷം മുമ്പ് ബ്രിട്ടിഷ് കൊളംബിയയിൽ നടന്ന കൊലപാതക്കേസിൽ ഇന്ത്യൻ വംശജന് 25 വർഷം തടവുശിക്ഷ. ബൽരാജ് ബസ്ര (25)-നാണ് ബ്രിട്ടിഷ് കൊളംബിയയിലെ സുപ്രീം കോടതി ശിക്ഷ വിധിച്ചത്. 2022-ൽ ബ്രിട്ടിഷ് കൊളംബിയ സർവകലാശാലയിലെ ഗോൾഫ് ക്ലബിൽ വിശാൽ വാലിയ (38) എന്ന ആൾ വെടിയേറ്റ് കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ. ഈ കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെടുന്ന മൂന്നാമത്തെ പ്രതിയാണ് ബൽരാജ് ബസ്ര.

ഇതേ കേസിൽ ഇഖ്ബാൽ കാങ് (24), ധീദ്ര ബാപ്റ്റിസ്റ്റ് (21) എന്നിവരെ നേരത്തെ ബ്രിട്ടിഷ് കൊളംബിയ കോടതി ശിക്ഷിച്ചിരുന്നു. വാഹനത്തിന് തീയിട്ടതിന് അഞ്ച് വർഷം ഉൾപ്പെടെ കാങ്ങിന് 22 വർഷം ശിക്ഷ ലഭിച്ചപ്പോൾ ധീദ്ര ബാപ്റ്റിസ്റ്റിനു പരോൾ ഇല്ലാതെ തുടർച്ചയായി 17 വർഷം ജയിൽ ശിക്ഷയും കോടതി വിധിച്ചു. വിശാൽ വാലിയയെ കൊലപ്പെടുത്തുകയും വാഹനം തീയിടുകയും ചെയ്ത ശേഷം 3 പ്രതികളും രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, തുടർന്ന് നടന്ന അന്വേഷണത്തിൽ മണിക്കൂറുകൾക്ക് അകം മൂന്ന് പ്രതികളും പിടിയിലായി. കൊലപാതകത്തിനുള്ള കാരണം അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
