ടൊറൻ്റോ : സതേൺ ഒൻ്റാരിയോയിലെ കാനഡ-യുഎസ് ബോർഡർ എൻട്രി വഴിയുള്ള മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി കനേഡിയൻ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) റിപ്പോർട്ട് ചെയ്തു. പ്രോജക്റ്റ് മെറിഡിയൻ എന്ന പേരിൽ ആരംഭിച്ച അന്വേഷണത്തിൽ മൂന്ന് ഇന്ത്യൻ വംശജർ അടക്കമുള്ളവരാണ് അറസ്റ്റിലായത്.

60 ദിവസം നീണ്ടു നിന്ന അന്വേഷണത്തിൽ മൊത്തം 700 കിലോഗ്രാമിലധികം കൊക്കെയ്ൻ, മെത്ത്, ഖാറ്റ്, കറുപ്പ്, പുകയില എന്നിവ പിടിച്ചെടുത്തു. കൂടാതെ ഒമ്പത് തോക്കുകൾ, 19 മറ്റു ആയുധങ്ങൾ, ഒരു ലക്ഷത്തിലധികം ടിൻ നിക്കോട്ടിൻ, 14,400 വേപ്പറൈസറുകൾ, 93,100 യുഎസ് ഡോളർ എന്നിവയും കണ്ടെടുത്തതായി സിബിഎസ്എ വെളിപ്പെടുത്തി.
ബ്ലൂ വാട്ടർ ബ്രിഡ്ജ് ബോർഡർ വഴി മയക്കുമരുന്ന് കടത്തിയ സ്റ്റോണി ക്രീക്ക് നിവാസിയായ നവ്പ്രീത് സിങ് (32) അറസ്റ്റിലായി. ഇയാളിൽ നിന്നും 108.4 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തതായി സിബിഎസ്എ അറിയിച്ചു. 349.8 കിലോഗ്രാം മെത്താംഫെറ്റാമൈൻ കടത്തിയ കിങ്സ്റ്റൺ സ്വദേശി 24 വയസ്സുള്ള കരൺ ഒവാനും ബ്രാംപ്ടൺ സ്വദേശി 32 വയസ്സുള്ള ഗഗൻദീപ് സിങ് ഘരയിലും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

ജോർജിയയിലെ കോവിങ്ഗ്ടണിൽ നിന്നുള്ള 25 വയസ്സുള്ള റിവർ ഡൊണൽ ഗോൾഡ്‌വയർ മോഷ്ടിച്ച തോക്ക് കടത്തിയതിന് പീസ് ബ്രിഡ്ജ് ബോർഡറിൽ അറസ്റ്റിലായി. ഇയാൾക്കെതിരെ കസ്റ്റംസ് ആക്റ്റ്, ക്രിമിനൽ കോഡ് എന്നിവ പ്രകാരം നിരവധി കുറ്റങ്ങൾ ചുമത്തി. അനധികൃതമായി 93,100 യുഎസ് ഡോളർ കൈവശം വെച്ച കേസിൽ സെപ്റ്റംബർ 17 ന് പീസ് ബ്രിഡ്ജ് ബോർഡറിൽ ന്യൂയോർക്ക് നിവാസി 31 വയസ്സുള്ള ഓഷിൻ ഷരാര തോംസണെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി CBSA അറിയിച്ചു.
