മോസ്കോ : റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള മൂന്നാം ഘട്ട ത്രികക്ഷി ചർച്ച ഫെബ്രുവരി 17, 18 തീയതികളിൽ സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടക്കും. അമേരിക്കയുടെ മധ്യസ്ഥതയിലാണ് ഈ ചർച്ച നടക്കുന്നത്. റഷ്യ, യുക്രെയ്ൻ, യുഎസ് എന്നീ രാജ്യങ്ങളിലെ ഉന്നത പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കും. റഷ്യൻ പ്രതിനിധി സംഘത്തെ പ്രസിഡൻ്റിന്‍റെ സഹായിയായ വ്ലാദിമിർ മെഡിൻസ്കി നയിക്കും. മുൻ റൗണ്ടുകളിൽ മിലിട്ടറി ഇന്‍റലിജൻസ് മേധാവി ഇഗോർ കോസ്റ്റ്യുക്കോവ് ആയിരുന്നു റഷ്യൻ സംഘത്തെ നയിച്ചിരുന്നത്. ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി റസ്തം ഉമെറോവ്, സൈനിക രഹസ്യാന്വേഷണ മേധാവി കിറിലോ ബുഡാനോവ് തുടങ്ങിയ ഉന്നതരടങ്ങുന്ന സംഘമാണ് യുക്രെയ്നെ പ്രതിനിധീകരിക്കുക.

അബുദാബിയിൽ നടന്ന മുൻ ചർച്ചകൾക്ക് ശേഷമാണ് ഇത്തവണ ജനീവയെ വേദിയാക്കിയത്. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ നേതൃത്വത്തിലുള്ള ഈ ശ്രമങ്ങൾ യുദ്ധം അവസാനിപ്പിക്കുന്നതിൽ നിർണായകമായിരിക്കുമെന്നാണ് വിലയിരുത്തുന്നത്. വെടിനിർത്തൽ നടപ്പാക്കൽ, യുദ്ധത്തടവുകാരുടെ കൈമാറ്റം, ഡോൺബാസ് മേഖലയുടെ ഭാവി തുടങ്ങിയ പ്രധാന വിഷയങ്ങൾ ചർച്ചയിൽ ഉയർത്തിക്കൊണ്ടുവരും. കഴിഞ്ഞ അബുദാബി ചർച്ചയ്ക്ക് തൊട്ടുപിന്നാലെ റഷ്യൻ ഡെപ്യൂട്ടി ഇന്‍റലിജൻസ് ചീഫ് വ്ലാദിമിർ അലക്സീവിന് നേരെ മോസ്കോയിൽ വധശ്രമം നടന്നിരുന്നു. ഇത്തരം സംഘർഷഭരിതമായ സാഹചര്യത്തിലാണ് മൂന്നാം ഘട്ട ചർച്ചകൾ ആരംഭിക്കുന്നത്.
