വൻകൂവർ : കഴിഞ്ഞ വർഷം അവസാനം സറേയിലെ വീടിനു നേരെ നടന്ന വെടിവെപ്പുകളിൽ പ്രതികളായ രണ്ടു ഇന്ത്യൻ വംശജരെ അറസ്റ്റ് ചെയ്തതായി ആർസിഎംപി അറിയിച്ചു. മറ്റൊരു പ്രതിക്കായി കാനഡയിലുടനീളം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 22 വയസ്സുള്ള അവതാർ സിങ്, 28 വയസ്സുള്ള സന്ദീപ് സിങ് എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതി ജഗ്ദീപ് സിങ് (22) ഒളിവിലാണ്. ഇയാൾക്കെതിരെ കാനഡയിലുടനീളം വാറണ്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കാനഡ ബോർഡർ സർവീസസ് ഏജൻസി അറിയിച്ചു. 2025 നവംബർ 8, 12 തീയതികളിൽ 32 അവന്യൂവിലെ 17000 ബ്ലോക്കിലുള്ള വീടിന് നേരെയാണ് വെടിവെപ്പ് നടന്നത്. പ്രതികൾക്കെതിരെ കൊള്ളയടിക്കൽ, കവർച്ച, നിയമവിരുദ്ധമായി തോക്ക് ഉപയോഗിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയതായി ബിസി എക്സ്‌റ്റോർഷൻ ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു.

ഒക്ടോബർ, നവംബർ മാസങ്ങളിൽ എഡ്മിന്‍റനു സമീപമുള്ള പട്ടണമായ പാർക്ക്‌ലാൻഡ് കൗണ്ടിയിൽ നടന്ന കൊള്ളയടിക്കൽ, വെടിവെപ്പുമായി ബന്ധപ്പെട്ട് നവംബർ 17 ന് റെഡ് ഡീറിൽ വെച്ച് ജഗ്ദീപ് സിങ്ങിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് മെഡിക്കൽ പരിശോധനയ്ക്കിടെ ജഗ്ദീപ് സിങ് കാൽഗറി ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടതായി അധികൃതർ പറയുന്നു. കറുത്ത മുടിയും തവിട്ട് നിറമുള്ള കണ്ണുകളുമുള്ള ജഗ്ദീപ് സിങിന് 100 പൗണ്ട് ഭാരവും 5’10 ഇഞ്ച് ഉയരവുമുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ബി.സി. ആർസിഎംപി ആവശ്യപ്പെട്ടു.
