വിനിപെഗ് : നഗരത്തിലുടനീളം അഞ്ചാംപനി കേസുകൾ വർധിച്ചു വരുന്നതായി മാനിറ്റോബ ആരോഗ്യ ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മാർച്ച് 16, 17 തീയതികളിൽ വിനിപെഗിലെ ജെ.എച്ച്. ബ്രൺസ് കൊളീജിയറ്റ്, ഗ്രെങ്കോ ഡെന്‍റൽ, പ്രൈറി എൻഡോഡോണ്ടിക്സ്, വിനിപെഗ് ഓറോഫേഷ്യൽ ഹെൽത്ത് സെന്‍റർ, ഷോപ്പേഴ്സ് ഡ്രഗ് മാർട്ട് (ഡൊമിനിയൻ സെന്‍റർ), വിങ്ക്ലർ ബൗണ്ടറി ട്രെയിൽസ് ഹെൽത്ത് സെന്‍റർ എമർജൻസി ഡിപ്പാർട്ട്മെൻ്റ്, സെൻ്റ് വൈറ്റൽ ഫാമിലി മെഡിക്കൽ ക്ലിനിക് എന്നിവിടങ്ങളിൽ അഞ്ചാംപനി അണുബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഈ സ്ഥലങ്ങളിൽ എത്തിയവർ അഞ്ചാംപനി ലക്ഷണങ്ങൾ പരിശോധിക്കണം. കൂടാതെ മമ്പ്സ്, റുബെല്ല (MMR) മമ്പ്സ്, റുബെല്ല, വാരിസെല്ല (MMRV) തുടങ്ങിയ അഞ്ചാംപനി വാക്സിനുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. രോഗബാധിത പ്രദേശങ്ങളിൽ ഉണ്ടായിരുന്ന, പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവർ എത്രയും വേഗം വാക്സിനുകൾ സ്വീകരിക്കണം. ഒപ്പം മറ്റുള്ളവരുമായുള്ള സമ്പർക്കം കുറയ്ക്കുകയും വേണം. അഞ്ചാംപനി ലക്ഷണങ്ങൾ സാധാരണയായി സമ്പർക്കം കഴിഞ്ഞ് ഏഴ് മുതൽ 21 ദിവസത്തിനുള്ളിൽ പ്രത്യക്ഷപ്പെടും. അഞ്ചാംപനി രോഗത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങളിൽ പനി, മൂക്കൊലിപ്പ്, കണ്ണുകൾക്ക് ചുവന്ന നിറം തുടങ്ങിയവ ഉൾപ്പെടുന്നു. തുടർന്ന് വായയുടെയോ തൊണ്ടയുടെയോ ഉള്ളിൽ ചെറിയ വെളുത്ത പാടുകൾ ഉണ്ടാകാം. പ്രാരംഭ ലക്ഷണങ്ങൾക്ക് ശേഷം മുഖത്ത് ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടുകയും ശരീരത്തിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു.
