മൺട്രിയോൾ : ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ കെബെക്ക് സ്വദേശിയായ കൗമാരക്കാരൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. മാർച്ച് 23 തിങ്കളാഴ്ച പ്യൂർട്ടോ പ്ലാറ്റയിലെ പ്യൂർട്ടോ പ്ലാറ്റ-മൈമൺ ഹൈവേയിൽ സഹോദരനൊപ്പം മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുന്നതിനിടെയാണ് ട്രിസ്റ്റൻ പ്രൈമൗ പൊയിട്രാസ് (19) വെടിയേറ്റ് കൊല്ലപ്പെട്ടത്. പ്രദേശവാസികളായ ജോർഡി യൂനിയർ സെവേരിയാനോ (23), റാഞ്ചൽ മെറെറ്റ് റോഡ്രിഗസ് (30) എന്നിവരാണ് കേസിൽ അറസ്റ്റിലായത്.

ഗുരുതരമായി പരിക്കേറ്റ ട്രിസ്റ്റൻ പ്രൈമൗ പൊയിട്രാസിനെ ഉടൻ തന്നെ സെൻട്രോ മെഡിക്കോ ബോർണിഗൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ ഭക്ഷണം വാങ്ങാനായി ഇരുവരും സ്കൂട്ടറിൽ പുറത്തുപോയി മടങ്ങുമ്പോഴാണ് സംഭവം. മോട്ടോർ സൈക്കിളിലെത്തിയ രണ്ട് പേർ ഇവരെ പിന്തുടരുകയും ട്രിസ്റ്റനെ വെടിവെക്കുകയുമായിരുന്നു. കുടുംബത്തിന് കോൺസുലാർ സഹായം നൽകുന്നുണ്ടെന്നും പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഗ്ലോബൽ അഫയേഴ്‌സ് കാനഡ അറിയിച്ചു.
