കാൽഗറി : ജലവിതരണ പൈപ്പിൽ അറ്റകുറ്റപ്പണി കാരണം മൂന്നാഴ്ചയായി നഗരത്തിൽ തുടരുന്ന ജലവിതരണ നിയന്ത്രണങ്ങൾ വ്യാഴാഴ്ചയോടെ പിൻവലിക്കുമെന്ന് കാൽഗറി സിറ്റി അറിയിച്ചു. ബെയർസ്പോ സൗത്ത് ഫീഡർ മെയിൻ നന്നാക്കാൻ ജീവനക്കാർ ജോലി ആരംഭിച്ചതോടെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. 2024 ജൂൺ മുതൽ പ്രശ്നമുള്ള ഈ പൈപ്പിന് രണ്ട് പൊട്ടലുകൾ ഉണ്ടായിട്ടുണ്ട്. ഇത് ദീർഘകാല ജലവിതരണ നിയന്ത്രണങ്ങൾക്ക് കാരണമായി.

കേടുപാടുകൾ നേരിടുന്ന പൈപ്പിന്‍റെ ഭാഗങ്ങൾ നന്നാക്കുക എന്നതായിരുന്നു നിലവിൽ നടന്ന അറ്റകുറ്റപ്പണികൾ. കഴിഞ്ഞ വെള്ളിയാഴ്ച പുതുതായി ഉറപ്പിച്ച പൈപ്പ് വീണ്ടും നിറയ്ക്കാൻ തുടങ്ങിയിരുന്നു. തുടർന്ന് തിങ്കളാഴ്ച മുതൽ കുടിവെള്ള സാമ്പിളുകളും പരിശോധനയും ആരംഭിച്ചിട്ടുണ്ട്. പരിശോധനാ ഫലങ്ങൾക്ക് അനുസരിച്ച് ജീവനക്കാർ പൈപ്പിന്‍റെ വാൽവുകൾ തുറക്കുകയും ബെയർസ്പോ വാട്ടർ ട്രീറ്റ്‌മെൻ്റ് പ്ലാൻ്റിലെ പമ്പുകൾ ഓണാക്കുകയും ചെയ്യും, സിറ്റി അധികൃതർ അറിയിച്ചു. ഇത് നിലവിൽ ചൊവ്വാഴ്ച രാവിലെ ആരംഭിക്കും. അതേസമയം അവസാന ഘട്ട അറ്റകുറ്റപ്പണികൾക്കായി ശരത്കാലത്ത് വീണ്ടും നഗരത്തിൽ ജലവിതരണ നിയന്ത്രണം നടപ്പിലാക്കുമെന്നും സിറ്റി അധികൃതർ അറിയിച്ചിട്ടുണ്ട്.

ഞായറാഴ്ച സിറ്റിയിലെ ജല ഉപയോഗം ഗ്രീൻ സോണിൽ ആയിരുന്നുവെന്ന് കാൽഗറി സിറ്റി അറിയിച്ചു. ദൈനംദിന ഉപയോഗത്തിനുള്ള ലക്ഷ്യമായ കാൽഗറി 500 ദശലക്ഷം ലിറ്റർ വെള്ളം ഉപയോഗിച്ചു. പൈപ്പ് നിറയ്ക്കാൻ ആവശ്യമായ ഏകദേശം 12 ദശലക്ഷം ലിറ്റർ ഇതിൽ ഉൾപ്പെടുന്നു.
