ഓട്ടവ: കാനഡയുടെ പ്രതിരോധ നയത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. സൈനിക ആവശ്യങ്ങൾക്കായി അമേരിക്കയെ അമിതമായി ആശ്രയിക്കുന്ന രീതി അവസാനിപ്പിക്കുമെന്നും പ്രതിരോധ മേഖലയിൽ രാജ്യം സ്വയംപര്യാപ്തത കൈവരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കനേഡിയൻ സൈന്യം ചിലവാക്കുന്ന ഓരോ ഡോളറിലെയും 70 സെന്റ് അമേരിക്കയിലേക്ക് പോകുന്ന കാലം കഴിഞ്ഞു. തന്ത്രപരമായ സ്വയംഭരണാധികാരം ഉറപ്പാക്കേണ്ടത് രാജ്യത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമാണെന്ന് മാർക്ക് കാർണി പറഞ്ഞു. നിലവിൽ കാനഡയുടെ സൈനിക മൂലധന ചെലവിന്റെ ഏകദേശം 70 ശതമാനവും യുഎസ് വിതരണക്കാർക്കാണ് ലഭിക്കുന്നത്. ഈ ഘടനാപരമായ രീതി സുസ്ഥിരമല്ലെന്നും കാനഡ ആഭ്യന്തര പ്രതിരോധ ശേഷി വർദ്ധിപ്പിക്കണമെന്നും അദ്ദേഹം വാദിച്ചു.

ആഗോളതലത്തിൽ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കാനഡയെ നയിച്ചത്. ഇറാനെതിരായ യുഎസ്-ഇസ്രയേൽ സൈനിക നീക്കങ്ങൾ സൃഷ്ടിച്ച പിരിമുറുക്കം. ആഗോള വ്യാപാര രംഗത്തെ അസ്ഥിരതകൾ. കൃത്രിമബുദ്ധി ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ പ്രതിരോധ മേഖലയിൽ വരുത്തുന്ന മാറ്റങ്ങൾ. ഈ വെല്ലുവിളികളെ നേരിടാൻ പ്രതിരോധ പങ്കാളിത്തങ്ങൾ വൈവിധ്യവത്കരിക്കേണ്ടത് അനിവാര്യമാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
ഇതൊരു “പരിവർത്തന നിമിഷമാണെന്ന്” വിശേഷിപ്പിച്ച കാർണി, ആർക്കും തകർക്കാൻ കഴിയാത്തവിധം ശക്തമായ ഒരു കാനഡയെ കെട്ടിപ്പടുക്കാൻ ഐക്യത്തോടെ നിൽക്കാൻ പാർട്ടി അംഗങ്ങളോട് ആഹ്വാനം ചെയ്തു. ബാഹ്യശക്തികളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ കൂടുതൽ സാമ്പത്തികവും തന്ത്രപരവുമായ സ്വാതന്ത്ര്യം കൈവരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
