ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ പാർക്കിൽ കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസ്സുകാരനെ ക്രൂരമായി ആക്രമിച്ച കേസിൽ 24 വയസ്സുകാരനായ ഇന്ത്യൻ വംശജൻ അറസ്റ്റിലായി. അഥർവ വ്യാസ് എന്നയാളെയാണ് പോലീസ് പിടികൂടിയത്. ലഹരിക്ക് അടിമപ്പെട്ട അവസ്ഥയിലായിരുന്ന ഇയാൾ കുട്ടിയുടെ മുഖത്ത് കടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.
ഏപ്രിൽ 18-ന് സാൻ അന്റോണിയോയിലെ എസ്പാഡ പാർക്കിലാണ് സംഭവം നടന്നത്. കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു മൂന്ന് വയസ്സുകാരി അമേലിയ പെരസ്. പെട്ടെന്ന് ഓടിയെത്തിയ അക്രമി കുട്ടിയെ പിടികൂടി മുഖത്ത് കടിക്കുകയായിരുന്നു. ആക്രമണത്തിൽ കുട്ടിയുടെ രണ്ട് പല്ലുകൾ നഷ്ടപ്പെടുകയും മുഖത്ത് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

കുട്ടിയുടെ അമ്മയും സമീപത്തുണ്ടായിരുന്നവരും ചേർന്ന് ഏറെ പ്രയത്നിച്ചാണ് അക്രമിയെ പിടിച്ചുമാറ്റിയത്. തുടർന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. വീര്യമേറിയ കഞ്ചാവ് ഇയാൾ ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നു. 2023-ൽ സ്റ്റുഡന്റ് വിസയിൽ അമേരിക്കയിലെത്തിയതായിരുന്നു അഥർവ വ്യാസ്. മാസങ്ങൾക്ക് മുൻപ് മറ്റൊരു ആക്രമണക്കേസിൽ ഇയാൾ പിടിയിലായിരുന്നു.
അന്ന് വിസ റദ്ദാക്കി ഇയാളെ നാടുകടത്താൻ അവസരമുണ്ടായിരുന്നെങ്കിലും ഇമിഗ്രേഷൻ അധികൃതർ അത് ചെയ്തില്ല. 2025 ഏപ്രിലിലാണ് ഇയാളുടെ വിസ റദ്ദാക്കിയത്. അന്നത്തെ വീഴ്ചയാണ് ഇപ്പോൾ ഒരു കുഞ്ഞിന്റെ ജീവൻ അപകടത്തിലാകാൻ കാരണമായതെന്ന് അധികൃതർ വിമർശിച്ചു. നിലവിൽ പ്രതി ഇമിഗ്രേഷൻ വിഭാഗത്തിന്റെ കസ്റ്റഡിയിലാണ്. പരിക്കേറ്റ കുട്ടി ചികിത്സയിലാണ്.
