ബെംഗളൂരു: ഐപിഎല്ലിലെ യുവതാരം വൈഭവ് സൂര്യവംശിയെ പ്രൊഫഷണൽ ക്രിക്കറ്റ് കളിപ്പിക്കുന്നത് ബാലവേലയാണെന്ന ആരോപണവുമായി കർണാടകയിലെ സാമൂഹിക പ്രവർത്തകൻ. 15 വയസ്സ് മാത്രം പ്രായമുള്ള വൈഭവിനെക്കൊണ്ട് കളിപ്പിക്കുന്നത് കുട്ടികളെ ചൂഷണം ചെയ്യുന്നതിന് തുല്യമാണെന്ന് സാമൂഹിക പ്രവർത്തകനായ ജഗദീഷ് ആരോപിച്ചു. രാജസ്ഥാൻ റോയൽസിനെതിരെ ഇതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സ്കൂളിൽ പോയി പഠിക്കേണ്ട പ്രായത്തിൽ വൈഭവിനെ ഐപിഎൽ പോലുള്ള വലിയ ലീഗുകളിൽ കളിപ്പിക്കുന്നത് കുട്ടിയുടെ വിദ്യാഭ്യാസത്തെയും മാനസിക വളർച്ചയെയും ദോഷകരമായി ബാധിക്കുമെന്ന് ജഗദീഷ് വാദിക്കുന്നു. ഇത്രയും ചെറിയ പ്രായത്തിൽ പ്രൊഫഷണൽ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നത് സമൂഹത്തിന് തെറ്റായ മാതൃക നൽകുമെന്നും, ലേബർ കമ്മീഷണർ വിഷയത്തിൽ ഇടപെട്ട് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വൈഭവിനെ ഇനിയും മത്സരങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഒരു സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ ജഗദീഷ് നടത്തിയ ഈ പരാമർശങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
നിലവിൽ ഐപിഎല്ലിൽ മികച്ച ഫോമിലാണ് വൈഭവ് സൂര്യവംശി കളിക്കുന്നത്. 10 മത്സരങ്ങളിൽ നിന്നായി 404 റൺസ് നേടിയ താരം ഈ സീസണിലെ റൺവേട്ടക്കാരുടെ പട്ടികയിൽ നാലാം സ്ഥാനത്തുണ്ട്. താരത്തിന്റെ കരിയർ മികച്ച രീതിയിൽ മുന്നോട്ട് പോകുമ്പോഴാണ് ഇത്തരമൊരു നിയമക്കുരുക്കിനുള്ള സാധ്യത ഉയർന്നു വന്നിരിക്കുന്നത്.
