Saturday, May 16, 2026

കെ.എം ഷാജിയില്ല, വി.ഇ അബ്ദുല്‍ ഗഫൂര്‍ മന്ത്രിയാകും; മുസ്ലിം ലീഗ് മന്ത്രിമാരില്‍ ധാരണ

കോഴിക്കോട്: പുതിയ യുഡിഎഫ് മന്ത്രിസഭയിലെ മുസ്ലിം ലീഗ് മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ ധാരണയായതായി സൂചന. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീര്‍, എന്‍. ഷംസുദ്ദീന്‍, പാറക്കല്‍ അബ്ദുല്ല, വി.ഇ. അബ്ദുല്‍ ഗഫൂര്‍ എന്നിവരാണ് ലീഗ് പ്രതിനിധികളായി മന്ത്രിസഭയിലേക്ക് എത്തുന്നത്. വരും മണിക്കൂറുകളില്‍ തന്നെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായേക്കും. വടക്കന്‍ മലബാറിനും മധ്യകേരളത്തിനും കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ടാണ് ഇത്തവണ ലീഗ് തങ്ങളുടെ മന്ത്രിമാരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

മലപ്പുറം ജില്ലയില്‍ നിന്ന് രണ്ടില്‍ കൂടുതല്‍ മന്ത്രിമാര്‍ വേണ്ടെന്ന പാര്‍ട്ടിയുടെ കര്‍ശനമായ നയപരമായ തീരുമാനത്തെ തുടര്‍ന്നാണ് പ്രമുഖ നേതാവ് കെ.എം. ഷാജി അന്തിമ പട്ടികയില്‍ നിന്ന് പുറത്തായത്. മലപ്പുറത്ത് നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും പി.കെ. ബഷീറും മന്ത്രിമാരാകുന്ന സാഹചര്യത്തിലാണ് ഷാജിയെ ഒഴിവാക്കേണ്ടി വന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇന്ന് വൈകുന്നേരത്തോടെ മുന്നണിതലത്തില്‍ വകുപ്പുകള്‍ സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതോടെ ലീഗ് തങ്ങളുടെ മന്ത്രിമാരുടെ പേരുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.

അതേസമയം, മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ തിരുവനന്തപുരത്ത് വെച്ച് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍ണായക കൂടിക്കാഴ്ച നടത്തി. യുഡിഎഫിന് പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പൂര്‍ണ്ണ പിന്തുണ നല്‍കിയ നേതാവാണ് പാണക്കാട് സാദിഖലി തങ്ങളെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് വിദ്വേഷ പ്രചരണം നടത്തി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ പല ശക്തികളും ശ്രമിച്ചുവെന്നും, എന്നാല്‍ യുഡിഎഫിന്റെ മതേതര നിലപാടുകള്‍ക്ക് എക്കാലത്തും ശക്തിപകരുന്ന പാര്‍ട്ടിയാണ് മുസ്ലിം ലീഗെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിന് പുതിയ ദിശാബോധം നല്‍കാന്‍ കെല്‍പുള്ള ശക്തനായ നേതാവാണ് വി.ഡി. സതീശനെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പ്രശംസിച്ചു. പുതിയ സര്‍ക്കാരിന് ലീഗിന്റെ പൂര്‍ണ്ണമായ പിന്തുണയും സഹകരണവും അദ്ദേഹം ഉറപ്പുനല്‍കി. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച മുന്നണിക്കുള്ളിലെ ഐക്യം കൂടുതല്‍ ദൃഢമാക്കുന്നതാണെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!