സാൻ ഡിയാഗോ: അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഇസ്ലാമിക് സെന്ററിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ വെടിയുതിർത്ത രണ്ട് കൗമാരക്കാരായ പ്രതികൾ ഓൺലൈൻ വഴിയാണ് പരിചയപ്പെട്ടതെന്നും വിവിധ മതങ്ങളോടും വംശങ്ങളോടുമുള്ള തീവ്രമായ വിദ്വേഷമാണ് ഇവരെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും എഫ്.ബി.ഐ വ്യക്തമാക്കി. പ്രതികളുടെ വീടുകളിൽ നടത്തിയ തിരച്ചിലിൽ ഇവരുടെ ഡയറിക്കുറിപ്പുകളും രേഖകളും ഉൾപ്പെടെ 30 തോക്കുകളും ഒരു ക്രോസ്ബോയും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തു. ഇവർക്ക് മറ്റ് അക്രമണ പദ്ധതികൾ ഉണ്ടായിരുന്നോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. ആക്രമണത്തിന് ശേഷം പ്രതികളായ രണ്ട് കൗമാരക്കാരെയും കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയിരു ന്നു.തിങ്കളാഴ്ച നടന്ന വെടിവെയ്പ്പിൽ കൊല്ലപ്പെട്ട മൂന്ന് പേരിൽ ഒരാൾ പള്ളിയിലെ സുരക്ഷാ ജീവനക്കാരനായ അമീൻ അബ്ദുള്ളയാണ്. അക്രമികൾ തോക്കുമായി വരുന്നത് കണ്ടയുടൻ അമീൻ തന്റെ വാക്കി-ടോക്കിയിലൂടെ സ്കൂളിന് അകത്തുള്ള ജീവനക്കാർക്കും അധ്യാപകർക്കും കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നു. അമീന്റെ ഈ ദ്രുതഗതിയിലുള്ള ഇടപെടൽ വലിയൊരു കൂട്ടക്കൊല ഒഴിവാക്കിയെന്ന് സാൻ ഡിയാഗോ പോലീസ് ചീഫ് സ്കോട്ട് വാൽ പറഞ്ഞു.

സാൻ ഡിയാഗോയിലെ ഏറ്റവും വലിയ ഇസ്ലാമിക് സെന്ററുകളിലൊന്നാണിത്. ഇവിടെ പ്രാർത്ഥനാലയത്തിന് പുറമെ അറബിക് സ്കൂളും പ്രവർത്തിക്കുന്നുണ്ട്. വെടിവെയ്പ്പ് നടക്കുമ്പോൾ സ്കൂളിൽ കുട്ടികളും അധ്യാപകരും ഉണ്ടായിരുന്നു. പത്ത് വർഷത്തിലേറെയായി ഇവിടെ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന അമീൻ അബ്ദുള്ള പ്രദേശത്തുകാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച് പിന്നീട് ഇസ്ലാം മതം സ്വീകരിച്ച അമീന് ഭാര്യയും ഒൻപത് മക്കളുമുണ്ട്. മറ്റുള്ളവരെ സഹായിക്കാനും സംരക്ഷിക്കാനുമുള്ള ആഗ്രഹം കൊണ്ടാണ് അദ്ദേഹം സെക്യൂരിറ്റി ജോലി തിരഞ്ഞെടുത്തതെന്ന് സുഹൃത്തുക്കൾ ഓർമ്മിക്കുന്നു. സംഭവത്തിൽ വംശീയ വിദ്വേഷ കുറ്റകൃത്യത്തിന് കേസ് രജിസ്റ്റർ ചെയ്ത് യു.എസ് അധികൃതർ അന്വേഷണം ശക്തമാക്കി.
