എഡ്മിന്റൻ: ബോ ഗ്ലേഷ്യർ വെള്ളച്ചാട്ടിനടുത്തുള്ള പാറയിടിച്ചിലിൽ രണ്ട് ഹൈക്കർമാർ മരിച്ച് ഒരു വർഷം പിന്നിട്ടിട്ടും പ്രദേശത്തെ ട്രെയിലിന്റെ ഒരു ഭാഗം സന്ദർശകർക്കായി തുറന്നിട്ടില്ലെന്ന് പാർക്സ് കാനഡ. 2025 ജൂണിൽ ഉണ്ടായ പാറയിടിച്ചിലിനെ തുടർന്ന് അടച്ച പ്രദേശത്ത് ഇപ്പോഴും ഭൗമശാസ്ത്രപരമായ സുരക്ഷാ പരിശോധനകൾ തുടരുകയാണ്. ട്രെയിൽ എപ്പോൾ വീണ്ടും തുറക്കാനാകുമെന്ന് വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു.
അടച്ചിട്ടിരിക്കുന്ന മേഖലയിൽ അനധികൃതമായി പ്രവേശിക്കുന്നവർക്ക് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളും 25,000 ഡോളർ വരെ പിഴയും ലഭിക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബാൻഫ് ദേശീയോദ്യാനത്തിലെ ജനപ്രിയ ഹൈക്കിങ് കേന്ദ്രമായ ഈ പ്രദേശത്ത് നടന്ന അപകടത്തിൽ ഒരു കാൽഗറി സ്വദേശിനിയും ബ്രിട്ടീഷ് കൊളംബിയ സ്വദേശിയായ 33-കാരനും മരിച്ചിരുന്നു. പർവത മേഖലകളിൽ സാധാരണ കാണപ്പെടുന്ന ഭൂമിശാസ്ത്രപരമായ മാറ്റങ്ങളുടെ ഫലമായിരുന്നു പാറയിടിച്ചിലെന്നും അത് മുൻകൂട്ടി പ്രവചിക്കാനോ തടയാനോ സാധിക്കുമായിരുന്നില്ലെന്നും പാർക്സ് കാനഡ വ്യക്തമാക്കി.
