എറണാകുളം: മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതിയിലെ കുടിയൊഴിപ്പിക്കൽ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ അനുവദിച്ചു. ജൂൺ 16 വരെ സ്ഥലത്ത് ബലപ്രയോഗമോ കുടിയൊഴിപ്പിക്കലോ നടത്തരുതെന്ന് കോടതി നിർദേശിച്ചു. ജൂൺ 9-നകം കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കണമെന്ന് പെരുമ്പാവൂർ മുൻസിഫ് കോടതി നൽകിയ ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.

കുടിയൊഴിപ്പിക്കലിനായി അഭിഭാഷക കമ്മീഷൻ വീണ്ടും സ്ഥലത്തെത്താനിരിക്കെയാണ് അടിയന്തരമായി വിഷയം പരിഗണിക്കണമെന്ന അപേക്ഷയോടെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. പ്രദേശവാസികളുമായി സമവായ ചർച്ചകൾ തുടരുന്നതിനാൽ അടിയന്തരമായി നടപടികൾ നിർത്തിവെക്കണമെന്ന സർക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചു.കേസിൽ തുടർവാദം ജൂൺ 16-ന് പരിഗണിക്കും.
