ബെംഗളൂരു: കർണാടകയിൽ ഡി കെ ശിവകുമാർ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ പ്രതിസന്ധി. മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. ബെംഗളൂരു നഗര വികസന വകുപ്പ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് വിവരം. പുതിയ മന്ത്രിസഭ രൂപീകരിച്ച് ദിവസങ്ങൾക്കകം തന്നെ ഉണ്ടായ ഈ നീക്കം സർക്കാരിനുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കിയിരിക്കുകയാണ്.
രാജിക്ക് പിന്നാലെ വാർത്താസമ്മേളനം നടത്തിയ രാമലിംഗ റെഡ്ഡി, തനിക്ക് നൽകിയ വകുപ്പിൽ അതൃപ്തിയുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി. “മന്ത്രിസ്ഥാനം നൽകിയതിന് നന്ദിയുണ്ട്. എന്നാൽ മനസാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ കഴിയില്ല,” എന്ന് അദ്ദേഹം പറഞ്ഞു. എംഎൽഎയായും പാർട്ടി പ്രവർത്തകനായും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരു നഗര വികസന വകുപ്പ് തനിക്ക് ലഭിക്കുമെന്ന് നേരത്തെ ഉറപ്പ് നൽകിയിരുന്നുവെന്നും, എന്നാൽ പിന്നീട് അത് ലഭിക്കാത്തതാണ് തീരുമാനത്തിന് കാരണമെന്നും റെഡ്ഡി ആരോപിച്ചു. പകരം നൽകിയ വലിയ-ഇടത്തരം ജലസേചന വകുപ്പ് സ്വീകരിക്കാൻ താൽപര്യമില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
എട്ടുതവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട രാമലിംഗ റെഡ്ഡി, ബെംഗളൂരു വികസന വകുപ്പിന് പുറമെ മറ്റൊരു വകുപ്പും സ്വീകരിക്കാൻ താൽപര്യമില്ലെന്ന നിലപാടിലായിരുന്നുവെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം, രാഹുൽ ഗാന്ധി ഇന്ന് ബെംഗളൂരുവിൽ എത്താനിരിക്കെയാണ് ഈ രാഷ്ട്രീയ നീക്കം ഉണ്ടായിരിക്കുന്നത്. മല്ലികാർജുൻ ഖർഗെയുടെ നാമനിർദ്ദേശ പത്രിക സമർപ്പണ ചടങ്ങിനായാണ് അദ്ദേഹം എത്തുന്നത്.
