മനാമ: ബഹ്റൈനിൽ വീണ്ടും ഇറാൻ ആക്രമണം നടന്നതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെ ഏകദേശം 4 മണിയോടെയാണ് ആദ്യ ആക്രമണം ഉണ്ടായത്. അതിന് മുൻപായി 3 മണിയോടെ സുരക്ഷാ മുന്നറിയിപ്പിന്റെ ഭാഗമായി സൈറൺ സന്ദേശങ്ങൾ നൽകിയിരുന്നു.
ജുഫൈർ മേഖലയിലെ അമേരിക്കൻ കപ്പൽപടയുടെ ആസ്ഥാനം ലക്ഷ്യമാക്കി ഇറാൻ ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യു.എസ് സൈനിക താവളങ്ങളെയും റാഡാർ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയതായാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് (IRGC) സ്ഥിരീകരിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ആക്രമണ ശ്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഭൂരിഭാഗം മിസൈലുകളും ഡ്രോണുകളും ബഹ്റൈൻ വ്യോമ പ്രതിരോധ സേന വിജയകരമായി പ്രതിരോധിച്ചതായി അധികൃതർ അറിയിച്ചു.
രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള ഏതൊരു ശ്രമത്തെയും ശക്തമായി നേരിടുമെന്ന് ബഹ്റൈൻ വ്യോമ പ്രതിരോധ സേന വ്യക്തമാക്കി. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്നും സുരക്ഷാ നിരീക്ഷണം തുടരുന്നതായും അധികൃതർ അറിയിച്ചു.
