വാഷിങ്ടൺ ഡിസി : കാലിഫോർണിയയിലെ എഡ്വേർഡ്‌സ് എയർഫോഴ്‌സ് ബേസിൽ നിന്ന് പറന്നുയർന്ന യുഎസ് വ്യോമസേനയുടെ ബി-52 സ്ട്രാറ്റോഫോർട്രെസ് ബോംബർ വിമാനം തകർന്നു വീണ് എട്ട് പേർ മരിച്ചു. പതിവ് പരീക്ഷണ പറക്കലിനിടെയാണ് അപകടം സംഭവിച്ചതെന്ന് അമേരിക്കൻ വ്യോമസേന സ്ഥിരീകരിച്ചു.
പ്രാദേശിക സമയം പകൽ 11.20ഓടെയാണ് അപകടം നടന്നത്. വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി അധികൃതർ അറിയിച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ചുള്ള അന്വേഷണം തുടരുകയാണ്.
സാധാരണയായി ആറു പേരുടെ സംഘം മാത്രമാണ് ഇത്തരം പരീക്ഷണ പറക്കലുകളിൽ ഉണ്ടാകാറുള്ളത്. എന്നാൽ അപകടസമയത്ത് എയർക്രാഫ്റ്റ് കമാൻഡർ, പൈലറ്റ്, നാവിഗേറ്റർ, റഡാർ നാവിഗേറ്റർ, ഇലക്ട്രോണിക് വാർഫെയർ ഓഫീസർ ഉൾപ്പെടെ എട്ട് പേർ വിമാനത്തിലുണ്ടായിരുന്നതായാണ് സ്ഥിരീകരണം.

അപകടത്തെത്തുടർന്ന് എഡ്വേർഡ്‌സ് എയർഫോഴ്‌സ് ബേസ് താൽക്കാലികമായി അടച്ചിരിക്കുകയാണ്. വിമാന തകർച്ചയുടെ കാരണം കണ്ടെത്താൻ സേനയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ബി-52 സ്ട്രാറ്റോഫോർട്രെസ് യുഎസ് വ്യോമസേനയുടെ ദീർഘദൂര ബോംബർ വിമാനമാണ്. 1955 മുതൽ സേവനത്തിലുള്ള ഈ വിമാനം ആണവായുധങ്ങൾ വഹിക്കാനുള്ള ശേഷിയുള്ളതും വിയറ്റ്‌നാം യുദ്ധം, ഗൾഫ് യുദ്ധം ഉൾപ്പെടെയുള്ള നിരവധി സൈനിക പ്രവർത്തനങ്ങളിൽ ഉപയോഗിച്ചതുമാണ്.
