ടൊറന്റോ: ഈ വർഷം മാർച്ചിൽ യു.എസ് കോൺസുലേറ്റിന് നേരെ നടന്ന വെടിവെപ്പ് കേസിൽ ഒളിവിലായിരുന്ന അവസാന പ്രതിയെയും പിടികൂടിയതായി ടൊറന്റോ പൊലീസ് അറിയിച്ചു. 19 വയസ്സുകാരിയായ സാറ ജാബ്ബിയെയാണ് ടൊറന്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തത്.
ഗുരുതരമായ ആയുധ കുറ്റങ്ങളും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കുറ്റങ്ങളും ഉൾപ്പെടെ നിരവധി കേസുകളാണ് ജാബ്ബിക്കെതിരെ ചുമത്തിയിരിക്കുന്നത്. മോഷണം, കുറ്റകൃത്യത്തിലൂടെ ലഭിച്ച സ്വത്ത് കൈവശം വയ്ക്കൽ, നിയന്ത്രിത ആയുധം ഉപയോഗിച്ച് കെട്ടിടത്തിന് നേരെ വെടിവെപ്പ് തുടങ്ങിയ കുറ്റങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കേസിൽ രണ്ട് പേരെ പൊലീസ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ മാർച്ച് 10-നാണ് സംഭവം നടന്നത്. രാവിലെ 5:30ഓടെ ടൊറന്റോയിലെ യൂണിവേഴ്സിറ്റി അവന്യൂവിലെ യു.എസ് കോൺസുലേറ്റ് കെട്ടിടത്തിന് നേരെ തോക്ക് ഉപയോഗിച്ച് വെടിവെപ്പ് നടന്നതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ഒരു മോഷ്ടിച്ച വാഹനത്തിൽ എത്തിയ പ്രതികൾ കെട്ടിടത്തിന് നേരെ നിരവധി വെടിയുതിർത്ത് ഉടൻ തന്നെ രക്ഷപ്പെട്ടു. സംഭവ സമയത്ത് കോൺസുലേറ്റിനകത്ത് ആളുകൾ ഉണ്ടായിരുന്നെങ്കിലും ആരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പിന്നീട് സിസിടിവി ദൃശ്യങ്ങളിൽ പ്രതികൾ ആക്രമണം മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തതായി കണ്ടെത്തി.
പിന്നീട് നടന്ന അന്വേഷണങ്ങളിൽ ഈ കേസ് ഗ്രേറ്റർ ടൊറന്റോ പ്രദേശത്ത് നടന്ന നിരവധി വെടിവെപ്പുകളുമായി ബന്ധമുള്ളതാണെന്ന് പൊലീസ് കണ്ടെത്തി. എൻക്രിപ്റ്റഡ് മെസേജിംഗ് ആപ്പുകൾ വഴി യുവാക്കളെ വാടകക്കൊലയാളികളായി ഉപയോഗിക്കുന്ന സംഘത്തിന്റെ പ്രവർത്തനമാണ് ഇതിന് പിന്നിലെന്നും പൊലീസ് വ്യക്തമാക്കി.
അടുത്തിടെയുണ്ടായ മറ്റ് ആക്രമണങ്ങളുമായി ഈ കേസിന് ബന്ധമുണ്ടെന്ന സൂചനകളും പൊലീസ് നൽകുന്നു. അന്വേഷണം തുടരുകയാണെന്ന് ടൊറന്റോ പൊലീസ് അറിയിച്ചു.
