Saturday, June 27, 2026

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് SIT; അന്തിമ റിപ്പോർട്ട് തിങ്കളാഴ്ച

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണസംഘം ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്തു. കേസിൽ തിങ്കളാഴ്ച അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് അന്വേഷണസംഘത്തിന്റെ നടപടി.ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യൽ ഏകദേശം എട്ട് മണിക്കൂർ നീണ്ടു. 2025-ൽ ശബരിമലയിൽ നിന്ന് സ്വർണപ്പാളികൾ കൊണ്ടുപോയതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പ്രധാനമായും അന്വേഷണസംഘം പരിശോധിച്ചത്.

2019-ൽ സ്വർണപ്പാളികൾ കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. അതേസമയം, 2025-ലെ സ്വർണപ്പാളി കൈമാറ്റത്തിൽ ക്രമക്കേടുകളോ അട്ടിമറിയോ നടന്നിട്ടുണ്ടോയെന്ന കാര്യവും ബന്ധപ്പെട്ട അന്വേഷണ ഏജൻസികൾ പരിശോധിച്ചുവരികയാണ്.

സ്വർണപ്പാളികൾ കൊണ്ടുപോയ വിവരം ഹൈക്കോടതിയെയും സ്പെഷ്യൽ കമ്മീഷണറെയും അറിയിക്കാതിരുന്നതിന് പിന്നിൽ വിവരങ്ങൾ മറച്ചുവെക്കാനുള്ള ശ്രമമുണ്ടായിരുന്നോയെന്ന കാര്യവും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്.മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, സ്പെഷ്യൽ കമ്മീഷണറെ അറിയിക്കാതിരുന്നതാണ് തങ്ങളുടെ ഭാഗത്തുണ്ടായ പ്രധാന വീഴ്ചയെന്ന നിലപാടാണ് തുടക്കം മുതൽ സ്വീകരിച്ചുവരുന്നത്.

അന്വേഷണത്തിൽ, 2025-ൽ സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേരിട്ടുള്ള കൈവശമല്ല കൈമാറിയതെങ്കിലും, നടപടികൾക്ക് നേതൃത്വം നൽകിയതിൽ അദ്ദേഹത്തിന്റെ പങ്ക് സംബന്ധിച്ചും വ്യക്തത തേടിയാണ് വീണ്ടും ചോദ്യം ചെയ്യൽ നടത്തിയതെന്നാണ് വിവരം.

ഇതിനിടെ, പി എസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള 2025-ലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ എസ്‌ഐടി തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. ഭരണസമിതി പൂർണ അറിവോടെയും ബോധ്യത്തോടെയുമാണ് സ്വർണപ്പാളികൾ കൈമാറിയതെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!