കൊച്ചി: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ സംഘം.ഗൂഢാലോചന സംബന്ധിച്ച് ഇതുവരെ തെളിവുകൾ കണ്ടെത്താനായില്ല.ഫോൺ കോളുകൾ പരിശോധിച്ചതിൽ അസ്വാഭാവികതകൾ ഒന്നും കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കൂടുതൽ മൊബൈൽ ഫോണുകൾ പരിശോധിക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
കേസിൽ ഇതുവരെ 26 പേരാണ് അറസ്റ്റിലായത്. ഇനിയും 20 പേർ കൂടി അറസ്റ്റിലാകാനുണ്ടെന്നാണ് വിവരം. ഇവർ ഒളിവിലാണെന്നും, ഇതിൽ ചിലർ ഇ ഡി ഉദ്യോഗസ്ഥരുടെ വാഹനം തകർത്ത കേസുമായി ബന്ധപ്പെട്ടവരാണെന്നും അന്വേഷണ സംഘം അറിയിച്ചു.പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നതിനാൽ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇയാളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ഇതിനിടെ കേസിലെ ഒമ്പതാം പ്രതിയായ ഹരീഷിന് ജാമ്യം ലഭിച്ചതിനെ തുടർന്ന് ഇ ഡി ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം അനുവദിക്കുന്നതിനെതിരെ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടൽ ഉണ്ടായില്ലെന്ന് ഇ ഡി ഹർജിയിൽ ആരോപിക്കുന്നു.
കേസിന്റെ നിർണായക ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന ആശങ്കയും ഇ ഡി ഉന്നയിച്ചിട്ടുണ്ട്. ഇ ഡി സമർപ്പിച്ച ഹർജി ഹൈക്കോടതി അടുത്ത തിങ്കളാഴ്ച പരിഗണിക്കുമെന്നാണ് വിവരം. രണ്ട് പ്രതികളുടെ ജാമ്യഹർജികളിൽ ഇ ഡി കക്ഷിചേരാനും സാധ്യതയുണ്ട്.
