കുവൈറ്റ് സിറ്റി: ഭരണപരമായ കാരണങ്ങളാൽ കുവൈറ്റിലെ ഇന്ത്യൻ എംബസി കോൺസുലർ സേവനങ്ങൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ജൂലൈ 2 മുതൽ ജൂലൈ 4 വരെ അടിയന്തര ആവശ്യങ്ങൾക്കുള്ള സേവനങ്ങൾ മാത്രമേ ലഭ്യമാകൂവെന്ന് എംബസി അറിയിച്ചു.
കോൺസുലർ, പാസ്പോർട്ട്, വീസ സേവനങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അടിയന്തര സേവനങ്ങൾ ആവശ്യപ്പെടുന്നവർ അതിനുള്ള രേഖാമൂലമുള്ള തെളിവുകൾ ഹാജരാക്കണമെന്നും എംബസി നിർദേശിച്ചു.തത്കാൽ പാസ്പോർട്ട് വിതരണം, എൻആർഐ സർട്ടിഫിക്കറ്റുകൾ, സിവിൽ ഐഡി കാലാവധി അവസാനിക്കുന്നവർക്കുള്ള ഷോർട്ട് വാലിഡിറ്റി പാസ്പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റുകൾ, ഇ-വീസ സേവനങ്ങൾ എന്നിവയാണ് ഈ കാലയളവിൽ ലഭ്യമാകുന്ന അടിയന്തര സേവനങ്ങൾ.
അതേസമയം, സാധാരണ പാസ്പോർട്ട് അപേക്ഷകൾ, അറ്റസ്റ്റേഷൻ സേവനങ്ങൾ, സ്റ്റാൻഡേർഡ് വീസ അപേക്ഷകൾ എന്നിവ ജൂലൈ 4 വരെ സ്വീകരിക്കുകയോ പ്രോസസ്സ് ചെയ്യുകയോ ചെയ്യില്ല. കുവൈറ്റിലെ എല്ലാ ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളും (ICAC) പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.

അടിയന്തര കോൺസുലർ സഹായം ആവശ്യമുള്ളവർ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ എംബസിയുടെ കോൺസുലർ വിഭാഗത്തിൽ നേരിട്ട് എത്തണമെന്ന് അധികൃതർ അറിയിച്ചു. രേഖകളോടെ സമർപ്പിക്കുന്ന അടിയന്തര അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളൂ.സാധാരണ സേവനങ്ങൾ പുനഃസ്ഥാപിക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്നും, ഏറ്റവും പുതിയ വിവരങ്ങൾക്കായി ഇന്ത്യൻ പൗരന്മാർ എംബസിയുടെ ഔദ്യോഗിക അറിയിപ്പുകളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും മാത്രം പിന്തുടരണമെന്നും എംബസി അഭ്യർത്ഥിച്ചു.
