ഡൽഹി: രാജ്യത്തെ പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിജെപി പ്രതിഷേധം ശക്തമാക്കി. പാർലമെന്റ് മാർച്ചിനിടെയുണ്ടായ പൊലീസ് നടപടിയിൽ പരുക്കേറ്റ നിരവധി പ്രവർത്തകർ ചികിത്സയിൽ തുടരുകയാണ്. തലച്ചോറിന് ഗുരുതരമായി പരുക്കേറ്റ 20കാരിയുടെ നില ഗുരുതരമാണ്.
സമരം അവസാനിപ്പിച്ച് മടങ്ങിവരണമെന്ന് സിജെപി വക്താക്കൾ നേരത്തെ ആഹ്വാനം ചെയ്തിരുന്നെങ്കിലും, സമാധാനപരമായി പ്രതിഷേധം തുടരാനാണ് പ്രവർത്തകരുടെ തീരുമാനം. ജന്തർ മന്തറിൽ സമരവേദി തിരിച്ചുപിടിച്ച പ്രവർത്തകർ പ്രക്ഷോഭം തുടരുമെന്ന് അറിയിച്ചു.
അതേസമയം, പ്രതിഷേധത്തിനിടെ പൊലീസിന് നേരെ കല്ലേറുണ്ടായ സംഭവത്തിൽ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന നിരവധി പേർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.സംഘർഷത്തിൽ അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 160 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു. നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും പൊലീസ് വ്യക്തമാക്കി.

സിജെപി പ്രതിഷേധത്തിന് പിന്തുണയുമായി ഏകദേശം 80,000ത്തോളം പേർ ഡൽഹിയിലെത്തിയെന്നാണ് സംഘാടകരുടെ അവകാശവാദം. കേന്ദ്രമന്ത്രി ജെ പി നദ്ദയുമായി സിജെപി പ്രതിനിധികൾ നടത്തിയ ചർച്ചയിലും പ്രശ്നപരിഹാരത്തിന് അനുകൂലമായ തീരുമാനം ഉണ്ടായില്ല.
അതേസമയം, വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് സിജെപി അറിയിച്ചു. സമരവേദി പൊളിച്ചുനീക്കിയതായും പ്രവർത്തകർ ആരോപിച്ചു. നിരാഹാര സമരം തുടരുന്നതായി സോനം വാങ്ചുക്കും വ്യക്തമാക്കി.
