ന്യൂഡൽഹി: രാജ്യത്തു ഭയാന്തരീക്ഷം സൃഷ്ടിക്കരുതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) സുപ്രീം കോടതിയുടെ താക്കീത്. മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ ഇഡി കുടുക്കാൻ ശ്രമിക്കുന്നുവെന്ന ഛത്തീസ്ഗഡ് സർക്കാരിന്റെ പരാതി പരിഗണിക്കുന്നതിനിടെയാണു കോടതിയുടെ പരാമർശം. മുഖ്യമന്ത്രിയെ കുടുക്കാൻ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും ഇഡി ഭീഷണിപ്പെടുത്തുന്നതായി സർക്കാരിനുവേണ്ടി അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി. എന്നാൽ, മദ്യനയത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടു തങ്ങളുടെ ജോലി മാത്രമാണു ചെയ്യുന്നതെന്ന് അന്വേഷണഏജൻസിക്കു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു അറിയിച്ചു.
2019നും 2022നും ഇടയിൽ സംസ്ഥാനത്തു നടന്ന മദ്യനയ ക്രമക്കേടുകളിലാണ് ഇഡിയുടെ അന്വേഷണം.
മദ്യവിൽപനയ്ക്കുള്ള സംസ്ഥാന ഏജൻസിയായ സിഎസ്എംസിഎൽ ഡിസ്റ്റിലറികളിൽനിന്നും കൈക്കൂലി വാങ്ങി, കണക്കിൽപെടാത്ത നാടൻ മദ്യത്തിന്റെ വിൽപന സംസ്ഥാനത്തു നടന്നു എന്നിങ്ങനെയാണ് ഇഡിയുടെ കേസ്. അഴിമതിക്കേസ് ഉണ്ടെങ്കിൽ ഇഡിക്കും അന്വേഷിക്കാം: സുപ്രീം കോടതി ന്യൂഡൽഹി ∙ പൊലീസോ സിബിഐയോ അഴിമതിക്കേസ് റജിസ്റ്റർ ചെയ്താൽ അപ്പോൾ മുതൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇഡി) അന്വേഷണം നടത്താമെന്നു സുപ്രീം കോടതി വ്യക്തമാക്കി.
അഴിമതിപ്പണം കൈപ്പറ്റുന്നതു കള്ളപ്പണം വെളുപ്പിക്കൽ നിയമ (പിഎംഎൽഎ) പരിധിയിൽ വരുമെന്നു വ്യക്തമാക്കിയാണിത്. പൊതുരംഗത്തുള്ളയാൾ സർക്കാർ നിയമനവുമായി ബന്ധപ്പെട്ട് അനധികൃത പ്രതിഫലം കൈപ്പറ്റിയ വിവരം പുറത്തുവന്നാൽ പിഎംഎൽഎ പ്രകാരം കേസെടുക്കുകയെന്നത് ഇഡിയുടെ ചുമതലയാണെന്നും ജഡ്ജിമാരായ കൃഷ്ണമുരാരി, വി. രാമസുബ്രഹ്മണ്യം എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
അഴിമതിക്കേസിൽ കുറ്റകൃത്യത്തിന്റെ ഗുണഫലം പറ്റിയെന്നതുകൊണ്ടുമാത്രം പിഎംഎൽഎ കേസെടുക്കാനാകില്ലെന്ന വാദം നിലനിൽക്കില്ല. അനധികൃതമായി പ്രതിഫലം പറ്റുന്ന പൊതുപ്രവർത്തകന് അതിന്റെ ഗുണഫലം ഉണ്ടാകുമെന്ന് മനസ്സിലാക്കാൻ വലിയ റോക്കറ്റ് സയൻസ് ഒന്നുമറിയേണ്ടതില്ലെന്നും ബെഞ്ച് ഉത്തരവിൽ നിരീക്ഷിച്ചു. ഡിഎംകെ നേതാവും തമിഴ്നാട് വൈദ്യുതി മന്ത്രിയുമായ വി. സെന്തിൽ ബാലാജിക്കെതിരെ ഇഡി കേസിൽ നടപടി തുടരാൻ ഉത്തരവിട്ട വിധിന്യായത്തിലാണു പരാമർശങ്ങൾ.
