ഓട്ടവ : കാനഡയിലുടനീളം ഓഡോമീറ്ററിൽ കൃത്രിമത്വം നടത്തി വാഹനങ്ങൾ വിൽക്കുന്നത് വർധിക്കുന്നതായി റിപ്പോർട്ട്. പഴയ വാഹനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നവരെ കബളിപ്പിക്കുന്ന ഇത്തരം കേസുകൾ രാജ്യത്ത് വ്യാപകമാകുന്നതായി ഒൻ്റാരിയോ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍ഡസ്ട്രി കൗണ്‍സിൽ (OMVIC) വക്താവ് പറയുന്നു. സമീപകാലത്ത് നടന്ന അന്വേഷണങ്ങളില്‍ നിരവധി തട്ടിപ്പുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കൂടുതല്‍ കിലോമീറ്റര്‍ ഓടിയ വാഹനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങി ഓഡോമീറ്ററില്‍ കൃത്രിമത്വം വരുത്തി കിലോമീറ്റര്‍ കുറച്ച് കാണിച്ച് ഉയർന്ന വിലയ്ക്ക് വിൽക്കുന്ന രീതിയാണ് നിലവിലുള്ളത്. ഒരു വാഹനം വാങ്ങുമ്പോൾ വാഹനത്തിന്‍റെ മൂല്യം ശരിയായി കണ്ടെത്തുന്നതിന് ഓഡോമീറ്റര്‍ റീഡിങ് പരിശോധിക്കുന്നത് പ്രാധാന്യമർഹിക്കുന്ന കാര്യമാണെന്ന് അദ്ദേഹം പറയുന്നു. ഓഡോമീറ്ററില്‍ തട്ടിപ്പ് കാണിക്കുന്നത് എളുപ്പമാണെന്നും ഇത് പലർക്കും തിരിച്ചറിയാനാകില്ലെന്നും OMVIC വക്താവ് അറിയിച്ചു. ഇത് തട്ടിപ്പുകാർക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നു.

യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച മോട്ടോർ താരിഫുകള്‍ പുതിയ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്നതിനാല്‍ കൂടുതല്‍ പേരും ഉപയോഗിച്ച വാഹങ്ങളിലേക്ക് തിരിയുന്നുണ്ട്. താരിഫ് പ്രഖ്യാപിച്ചത് മുതൽ രാജ്യത്ത് ഉപയോഗിച്ച വാഹനങ്ങളുടെ വിൽപ്പനയും വിലയും വർധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യം മുതലെടുത്താണ് ഓഡോമീറ്റര്‍ തട്ടിപ്പുകളും വർധിക്കുന്നത്. ഉപയോഗിച്ച വാഹനങ്ങള്‍ വാങ്ങുന്നവര്‍ കൃത്യമായി എല്ലാ പരിശോധനകള്‍ക്കും ശേഷം മാത്രമേ വാഹനം വാങ്ങാവൂയെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.