ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പ്രതിപക്ഷം രാഷ്ട്രീയ ഒഴികഴിവുകള്‍ പറയരുതെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു. ഇന്ന് പാര്‍ലമെന്റില്‍ ആരംഭിച്ച പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് ഇതൊരു ചരിത്ര ദിനമാണെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഭേദചിന്തകള്‍ മറന്ന് ബില്ലിനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡല പുനര്‍നിര്‍ണ്ണയത്തെ (Delimitation) കുറിച്ച് തെറ്റായ പ്രചാരണങ്ങള്‍ നടത്തി ദക്ഷിണേന്ത്യയിലെ ജനങ്ങളെ പരിഭ്രാന്തിയിലാക്കരുതെന്ന് കിരണ്‍ റിജിജു പ്രതിപക്ഷത്തോട് അഭ്യര്‍ത്ഥിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഈ വിഷയത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡല പുനര്‍നിര്‍ണ്ണയത്തിന്റെ പേരില്‍ വനിതാ സംവരണത്തെ എതിര്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഒരു സംസ്ഥാനത്തോടും വിവേചനം കാണിക്കില്ലെന്നും എല്ലാവര്‍ക്കും കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ലക്ഷ്യം ‘സബ്കാ സാത്ത്, സബ്കാ വികാസ്’ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയര്‍ത്തി വനിതാ സംവരണം നടപ്പിലാക്കാനാണ് പുതിയ ഭരണഘടനാ ഭേദഗതി ബില്ലിലെ വ്യവസ്ഥ. എന്നാല്‍, മണ്ഡല പുനര്‍നിര്‍ണ്ണയം തിരക്കിട്ട് നടത്തുന്നതിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറഞ്ഞേക്കുമെന്ന ആശങ്കയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.
