Tuesday, June 23, 2026

മനുഷ്യക്കടത്ത് ഇരകള്‍ക്ക് വീഡിയോ വഴി മൊഴി നല്‍കാം; ചരിത്രപരമായ ഉത്തരവുമായി ഒന്റാരിയോ കോടതി

ഒന്റാരിയോ: മനുഷ്യക്കടത്ത് കേസിലെ വിചാരണയില്‍ നേരിട്ട് ഹാജരാകാതെ വീഡിയോ കോണ്‍ഫറന്‍സ് വഴി മൊഴി നല്‍കാമെന്ന് ഒന്റാരിയോ കോടതി. ബ്രാംപ്ടണില്‍ നടക്കുന്ന മനുഷ്യക്കടത്ത് കേസിലെ വിചാരണയില്‍ നേരിട്ട് ഹാജരാകാതെ സഡ്ബറിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി മൊഴി നല്‍കാന്‍ അതിജീവിതരായ രണ്ട് സ്ത്രീകള്‍ക്കാണ് കോടതി അനുമതി നല്‍കിയത്. 2022 ഒക്ടോബറില്‍ പോലീസ് ആരംഭിച്ച ‘പ്രൊജക്റ്റ് അപ്ടൗണ്‍’ (Project Uptown) അന്വേഷണത്തിന്റെ ഭാഗമായി 2024 ജൂണില്‍ ആറ് പേരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണിത്. തെക്കന്‍ ഒന്റാരിയോയിലേക്ക് വിചാരണയ്ക്കായി യാത്ര ചെയ്യുന്നത് കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി അതിജീവിതര്‍ നല്‍കിയ അപേക്ഷയിലാണ് ഒന്റാരിയോ സുപ്പീരിയര്‍ കോര്‍ട്ടിന്റെ സുപ്രധാന വിധി.

കേസില്‍ സഡ്ബറിയില്‍ നിന്നുള്ള അഞ്ച് യുവതികളാണ് ഇരകളായിട്ടുള്ളത്. പീഡനത്തിനിരയാകുമ്പോള്‍ 16നും 25നും ഇടയില്‍ പ്രായമുണ്ടായിരുന്ന ഇവരില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു. ഫ്രാന്‍സിസ് അന്റോയിന്‍, ജെഫ്രി ഷെഡ്ഡെസിംഗ്, എച്ച്.കെ (H.K.) എന്നിവരുള്‍പ്പെടെ 34 മുതല്‍ 45 വയസ്സുവരെ പ്രായമുള്ള ആറ് പേരാണ് കേസിലെ പ്രധാന പ്രതികള്‍. വിചാരണയ്ക്കായി ബ്രാംപ്ടണിലേക്ക് നേരിട്ടെത്തുന്നത് ബുദ്ധിമുട്ടാണെന്ന് അറിയിച്ച രണ്ട് അതിജീവിതരും പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (PTSD) നേരിടുന്നവരാണ്. ഇരുവരുടെയും ജീവിത സാഹചര്യങ്ങള്‍ അനുഭാവപൂര്‍വ്വമാണ് കോടതി പരിഗണിച്ചത്.

ഇതില്‍ ഒരു സ്ത്രീ ഏഴ് വയസ്സുള്ള ഓട്ടിസം ബാധിച്ച കുട്ടിയുടെ അമ്മയാണ്. സിങിള്‍ പാരന്റായ ഇവര്‍ വിചാരണയ്ക്കായി മാറിനില്‍ക്കുമ്പോള്‍ കുട്ടിയെ നോക്കാന്‍ മറ്റ് സഹായങ്ങളൊന്നുമില്ലെന്നത് കോടതിയെ അറിയിച്ചു. രണ്ടാമത്തെ അതിജീവിത വര്‍ഷങ്ങളായി മയക്കുമരുന്ന് ആസക്തിയോട് പോരാടുന്ന വ്യക്തിയാണ്. കഴിഞ്ഞ ഏഴ് മാസമായി ലഹരിമുക്തയായി ജീവിക്കുന്ന ഇവര്‍, ബ്രാംപ്ടണിലേക്ക് തിരികെ വരുന്നത് പഴയ ട്രോമകളിലേക്ക് മടങ്ങാനും വീണ്ടും ലഹരി ഉപയോഗിക്കാനും കാരണമായേക്കുമെന്ന ആശങ്ക പങ്കുവെച്ചു. ഹോട്ടലുകളില്‍ വെച്ചാണ് പീഡനം നടന്നതെന്നതിനാല്‍ ഹോട്ടലുകളില്‍ താമസിക്കുന്നതിലുള്ള ഭയവും, പ്രതികളെ നേരിട്ട് കാണുന്നതിലുള്ള കടുത്ത മാനസിക ബുദ്ധിമുട്ടും ഇവര്‍ കോടതിയെ അറിയിച്ചിരുന്നു.

ഈ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ജസ്റ്റിസ് മൈക്കല്‍ ഡെര്‍സ്റ്റിന്‍ ഇവര്‍ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. ജഡ്ജി മാത്രം വാദം കേള്‍ക്കുന്ന വിചാരണയായതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിങ് കേസിനെ പ്രതികൂലമായി ബാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഭയമില്ലാതെയും ശാന്തമായും കൃത്യമായ മൊഴി നല്‍കാന്‍ വീഡിയോ വഴിയുള്ള വിചാരണ ഇവരെ സഹായിക്കുമെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍, ഈ വിധി ഒരു കീഴ്വഴക്കമായി മാറ്റാനാകില്ലെന്നും ഭാവിയില്‍ ഓരോ കേസിന്റെയും മെറിറ്റും സാഹചര്യവും വിലയിരുത്തി മാത്രമായിരിക്കും ഇത്തരം ഇളവുകള്‍ അനുവദിക്കുകയെന്നും ജഡ്ജി വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!