തിരുവനന്തപുരം: തിരുവനന്തപുരം ആറ്റുകാലിൽ ഭർതൃപീഡനത്തെ തുടർന്ന് 27 വയസ്സുകാരി ജീവനൊടുക്കി. വർക്കല വടശ്ശേരിക്കോണം സ്വദേശിനി ആരതിയാണ് ചിറമുക്കിലെ വാടക വീട്ടിൽ ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ഭർത്താവിന്റെ പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ ആരോപിച്ചു. യുവതിയുടെ കഴുത്തിലും കൈയിലുമായി നഖം കൊണ്ട് മുറിഞ്ഞ പാടുകൾ കണ്ടെത്തിയിട്ടുണ്ട്.
കല്യാണം കഴിഞ്ഞ് ആറുമാസം പിന്നിട്ടതോടെയാണ് പീഡനം ആരംഭിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. ഒന്നര വർഷം മുൻപാണ് ആരതിയും അതുലും വിവാഹിതരായത്. തുടർന്ന് ഏഴ് മാസം മുൻപ് ആറ്റുകാൽ പ്രദേശത്ത് വാടക വീട്ടിലേക്ക് താമസം മാറിയിരുന്നു.ആരതിയുടെ 50 പവനോളം വരുന്ന സ്വർണ്ണം അതുൽ പണയം വെച്ചിരുന്നു.

യുവതിയെ ഭർത്താവ് ഉപദ്രവിച്ചിരുന്നതായി വാർഡ് മെമ്പർ മാധ്യമങ്ങളോട് പറഞ്ഞു. മുൻപ് ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിരുന്നതായും, മർദനത്തിന്റെ ദൃശ്യങ്ങൾ യുവതി അമ്മയ്ക്ക് അയച്ച് നൽകിയിരുന്നു. സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും.
