തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പതാം പ്രതി ഹരീഷ് കുമാറിന് ലഭിച്ച ജാമ്യം റദ്ദാക്കാൻ പൊലീസും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നിയമനടപടികളിലേക്ക് നീങ്ങി. ജാമ്യം അനുവദിച്ച സാഹചര്യത്തെ ചോദ്യം ചെയ്ത് രണ്ട് വ്യത്യസ്ത കോടതികളിലായി ഹർജികൾ സമർപ്പിച്ചതോടെ കേസ് കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.
പ്രാഥമിക അന്വേഷണ റിപ്പോർട്ടിനും പൊലീസ് നിലപാടിനും വിരുദ്ധമായി പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചതിനെ തുടർന്ന് ജാമ്യം ലഭിച്ചതാണെന്നാണ് ആരോപണം. ഇതിനെ അടിസ്ഥാനമാക്കി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഹർജി നൽകി. അതേസമയം, ജാമ്യം അനുവദിച്ച ഉത്തരവിനെതിരെ ഇ ഡി ഹൈക്കോടതിയിലും അപ്പീൽ ഫയൽ ചെയ്തു. കേസിൽ തങ്ങളുടെ വാദം കേൾക്കാതെയാണ് നിർണായക തീരുമാനങ്ങൾ ഉണ്ടായതെന്ന നിലപാടാണ് ഇ ഡി സ്വീകരിച്ചിരിക്കുന്നത്.
ബിഎൻഎസ് സെക്ഷൻ 483(3) പ്രകാരമാണ് പൊലീസ് നടപടികൾ സ്വീകരിച്ചിരിക്കുന്നത്. തെറ്റായ വിവരങ്ങളുടെയോ വാദങ്ങളുടെയോ അടിസ്ഥാനത്തിൽ ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിൽ അതേ കോടതി തന്നെ ഉത്തരവ് തിരുത്താൻ അധികാരം ഉള്ളതാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ, കേസിലെ പന്ത്രണ്ടാം പ്രതി ലെനിൻ രാജിന്റെ ജാമ്യഹർജിയിൽ ഇ ഡിക്ക് കക്ഷിചേരാൻ കോടതി അനുമതി നൽകി. ഇതോടെ കേസിൽ കൂടുതൽ വാദങ്ങൾ കേൾക്കുന്നതിനായി നടപടികൾ മാറ്റിവെച്ചു. അടുത്ത വാദം തിങ്കളാഴ്ച നടക്കും.
ഹരീഷ് കുമാറിന് ജാമ്യം ലഭിക്കാൻ പ്രോസിക്യൂട്ടറുടെ നിലപാട് നിർണായകമായെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. പൊലീസ് റിപ്പോർട്ടിന് വിരുദ്ധമായി പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചതാണ് ജാമ്യത്തിന് വഴിവെച്ചതെന്നുമാണ് പൊലീസ് നിലപാട്.
