ഗസ്സ: ഗസ്സയിലെ ഭരണസമിതി പിരിച്ചുവിട്ടതായി പലസ്തീൻ പ്രസ്ഥാനം ഹമാസ് അറിയിച്ചു. ഏകദേശം 20 വർഷമായി തുടരുന്ന ഭരണത്തിനാണ് ഇതോടെ ഔദ്യോഗികമായി അന്ത്യം കുറിക്കുന്നത്.ഭരണം ഇനി പലസ്തീൻ ടെക്നോക്രാറ്റുകളുടെ സമിതിക്ക് കൈമാറുമെന്ന് ഹമാസ് വ്യക്തമാക്കി. ഇതിനായി രൂപീകരിച്ച “നാഷണൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്ട്രേഷൻ ഓഫ് ഗസ” (NCAG) എന്ന സമിതിയാണ് ഇനി ഗസ്സയിലെ ഭരണകാര്യങ്ങൾ കൈകാര്യം ചെയ്യുക.
ഹമാസ് സർക്കാരിന്റെ അടിയന്തര സമിതി തലവൻ മുഹമ്മദ് അൽ-ഫറ ഔദ്യോഗികമായി രാജി സമർപ്പിച്ചു. ഭരണപരമായ ചുമതലകളും സർക്കാർ സംവിധാനങ്ങളും പുതിയ സമിതിക്ക് കൈമാറുന്നതിന് വേണ്ടിയാണ് ഈ തീരുമാനം എടുത്തതെന്ന് ഹമാസ് സർക്കാർ മീഡിയ ഓഫീസ് മേധാവി ഇസ്മായിൽ അൽ-തവാബ്ത അറിയിച്ചു.

ട്രംപ് സ്ഥാപിച്ച ബോർഡ് ഓഫ് പീസ് ആണ് ആറു മാസം മുമ്പ് നാഷണൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്ട്രേഷൻ ഓഫ് ഗസ രൂപീകരിച്ചത്. കഴിഞ്ഞ ഒക്ടോബറിലെ വെടിനിർത്തൽ കരാറിലെ പ്രധാന വ്യവസ്ഥയായിരുന്നു ഭരണം ടെക്നോക്രാറ്റുകളുടെ സമിതിക്ക് കൈമാറണം എന്നത്. 2007-ൽ എതിരാളിയായ ഫതഹ് പ്രസ്ഥാനത്തിൽ നിന്ന് ഗസ്സയുടെ നിയന്ത്രണം ഹമാസ് ഏറ്റെടുത്തതിന് ശേഷമാണ് പ്രദേശത്ത് ഹമാസ് ഭരണ സംവിധാനം നിലനിന്നിരുന്നത്. ഇപ്പോഴും നിരായുധീകരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ തർക്കങ്ങൾ തുടരുന്നുണ്ട്.ഭരണ കൈമാറ്റ നടപടികൾ പൂർത്തിയാകുന്നതോടെ ഗസ്സയുടെ ഭരണഘടനാ സംവിധാനത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുമെന്നാണ് വിലയിരുത്തൽ.
