Monday, July 6, 2026

പരുക്കുകൾ മോഷ്ടിച്ച വർഷങ്ങൾ; നെയ്മർ എഴുതിവെച്ച ഇതിഹാസം

“ഞാൻ ശ്രമിച്ചു… തീവ്രമായി ശ്രമിച്ചു… ആദ്യമായി മഞ്ഞക്കുപ്പായത്തിൽ പന്ത് തട്ടിയത് ഈ മൈതാനത്താണ്… ഇവിടെ വെച്ചുതന്നെ എല്ലാം അവസാനിപ്പിക്കുന്നു…” നെയ്മറിന്റെ ഈ വാക്കുകൾ ഒരു താരത്തിന്റെ വിടപറച്ചിൽ മാത്രമല്ല, ഒരുകാലത്ത് ലോകഫുട്ബോളിനെ വിസ്മയിപ്പിച്ച പ്രതിഭയുടെ വേദനയുമാണ്.

നോർവേയോടുള്ള തോൽവിയേക്കാൾ വലിയ ആഘാതമായിരുന്നു അത്. വർഷങ്ങളോളം ഫുട്ബോൾ ആരാധകരെ വിസ്മയിപ്പിച്ച നെയ്മർ, ഒടുവിൽ തോറ്റത് എതിരാളികളോടല്ല, തുടർച്ചയായി പിന്തുടർന്ന പരുക്കുകളോടാണ്. ലോകഫുട്ബോളിൽ ഒരുകാലത്ത് മിശിഹയും രാജാവും എന്ന് വിശേഷിപ്പിക്കപ്പെട്ട ഇതിഹാസങ്ങൾക്കൊപ്പം ആരാധകർ ഉയർത്തിക്കാട്ടിയ മൂന്നാമത്തെ മഹാനായാണ് നെയ്മറെയും കണ്ടത്. പന്തുമായി ഒഴുകിനീങ്ങി എതിരാളികളെ മറികടക്കുകയും, ഗോൾ നേടുന്നതിനപ്പുറം കളിയെ തന്നെ ആസ്വാദ്യമാക്കുകയും ചെയ്ത ശൈലിയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്.

എന്നാൽ കരിയറിലെ ഏറ്റവും മികച്ച വർഷങ്ങളെയാണ് പരുക്കുകൾ കവർന്നെടുത്തത്. കണക്കുകൂട്ടുമ്പോൾ നാല് വർഷത്തോളം കളിക്കളത്തിൽ നിന്ന് അകന്നുനിൽക്കേണ്ടി വന്നു. ബ്രസീലിനായി 130 മത്സരങ്ങളിൽ നിന്ന് 80 ഗോളുകൾ നേടി. പെലെയുടെ ഗോൾനേട്ടം മറികടന്നിട്ടും അദ്ദേഹത്തിന്റെ കുതിപ്പിന് തടയിട്ടത് പരുക്കുകൾ മാത്രമായിരുന്നു.

ലോകകപ്പിന് മുമ്പ് ദേശീയ ടീമിൽ നിന്ന് 981 ദിവസം വിട്ടുനിൽക്കേണ്ടി വന്നത് നെയ്മറിന്റെ കരിയറിലെ ഏറ്റവും കഠിനമായ കാലഘട്ടങ്ങളിലൊന്നായി മാറി. അതിന് ശേഷം വീണ്ടും മഞ്ഞക്കുപ്പായം അണിഞ്ഞപ്പോൾ എല്ലാ കാത്തിരിപ്പിനും അർഥമുണ്ടാകുമെന്ന് അദ്ദേഹം വിശ്വസിച്ചു. ഇത്തവണ വിധി മാറുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ അവസാന പരീക്ഷണം ഇനിയും ബാക്കിയുണ്ടെന്ന് നെയ്മർ പോലും കരുതിയിരുന്നില്ല.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ലഭിച്ച പെനാൽറ്റി ബ്രസീൽ ആരാധകരുടെ മനസ്സിൽ ഇന്നും ചോദ്യമായി തുടരുന്നു. നേരത്തെ ഒരു പെനാൽറ്റി തടഞ്ഞ നൈലാൻഡിന്, നെയ്മർ കിക്കെടുത്തിരുന്നെങ്കിൽ അത് തടയാനാകുമായിരുന്നില്ലെന്നാണ് അവരുടെ ഉറച്ച വിശ്വാസം. ആദ്യ പെനാൽറ്റിയുടെ സമയത്ത് നെയ്മർ ഉണ്ടായിരുന്നെങ്കിൽ ബ്രസീൽ ലീഡ് നേടിയേനെ എന്നും അവർ പറയുന്നു. നിർണായക നിമിഷങ്ങളിൽ അദ്ദേഹത്തിന്റെ ആത്മവിശ്വാസം പലവട്ടം ആരാധകരെ വിസ്മയിപ്പിച്ചിട്ടുണ്ടെന്ന ഓർമയും അവർ പങ്കുവയ്ക്കുന്നു.

ബ്രസീൽ ജേഴ്സിയിൽ നെയ്മർ സ്വന്തമാക്കിയ നേട്ടങ്ങൾ കോൺഫെഡറേഷൻ കപ്പും ഒളിമ്പിക് മെഡലുമാണ്. എന്നാൽ ഒരു താരത്തിന്റെ മഹത്വം കിരീടങ്ങളുടെ എണ്ണത്തിൽ മാത്രം അളക്കാൻ കഴിയില്ല. കളിക്കളത്തിൽ അദ്ദേഹം സൃഷ്ടിച്ച നിമിഷങ്ങളും ആരാധകർക്ക് സമ്മാനിച്ച അനുഭവങ്ങളുമാണ് നെയ്മറിനെ ഇതിഹാസങ്ങളുടെ നിരയിൽ നിലനിർത്തുക.

നോർവേയുടെ വിജയാഘോഷത്തിനിടയിൽ പലരും ശ്രദ്ധിക്കാതെ പോയ ഒരു കാഴ്ചയുണ്ടായിരുന്നു. ലോകഫുട്ബോളിലെ ഏറ്റവും പ്രതിഭാധനരായ താരങ്ങളിൽ ഒരാളായ നെയ്മർ, തന്റെ പ്രിയപ്പെട്ട മഞ്ഞക്കുപ്പായത്തോട് നിശബ്ദമായി വിടപറയുകയായിരുന്നു

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!