ഓൺലൈൻതട്ടിപ്പുകൾ പെരുകിയതോടെ മലയാളികൾക്ക് ഒരു മാസം നഷ്ടപ്പെടുന്നത് ശരാശരി 15 കോടി രൂപ. ദിവസേനയുള്ള നഷ്ടം ശരാശരി 50 ലക്ഷം രൂപയാണെന്നാണ് കണക്ക്. തട്ടിപ്പുനടന്ന് ആദ്യമണിക്കൂറുകളിൽത്തന്നെ പരാതി നൽകിയാൽ മുഴുവൻ പണവും തിരികെപ്പിടിക്കാനാകുമെന്നാണ് വിദഗ്ദർ പറയുന്നത്. എന്നാൽ,ഒട്ടുമിക്ക കേസുകളിലും കൃത്യസമയത്ത് പരാതികൾ കൊടുക്കാറില്ല. കൃത്യസമയത്ത് ലഭിക്കുന്ന പരാതികൾ വെറും 40 ശതമാനം മാത്രമാണ്.
കേരളത്തിൽ രജിസ്റ്റർചെയ്യുന്ന ഭൂരിഭാഗം സൈബർകേസുകളും ഓൺലൈൻതട്ടിപ്പുകളുമായി ബന്ധപ്പെട്ടതാണ്. ചിലദിവസങ്ങളിൽ അമ്പതിലധികം കേസുകൾവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ മാസം അഞ്ചാംതീയതിമാത്രം വിവിധ കേസുകളിൽ നഷ്ടമായത് 37 ലക്ഷം രൂപയാണ്. ഒ.ടി.പി, വീഡിയോ ചാറ്റ് ആപ്ലിക്കേഷൻ, വ്യാജ വെബ്‌സൈറ്റുകൾ എന്നിങ്ങനെ പലമാർഗങ്ങളിലൂെടയാണ് കബളിപ്പിക്കൽ. കേന്ദ്ര അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരെന്ന വ്യാജേന വൻകിടക്കാരെ ഭയപ്പെടുത്തി പണം തട്ടിയെടുത്ത സംഭവങ്ങളുമുണ്ട്. വെള്ളിയാഴ്ച 37 ലക്ഷംരൂപ നഷ്ടപ്പെട്ട സംഭവങ്ങളിൽ പരാതികൾ വൈകിയതിനാൽ എട്ടുലക്ഷം രൂപ മാത്രമേ സൈബർവിഭാഗത്തിന് തിരികെപ്പിടിക്കാനായുള്ളൂ.

കേസുകൾ പെരുകിയതോടെ ഇത്തരം കേസുകൾ കെെകാര്യം ചെയ്യുന്ന സെെബർഡിവിഷൻ കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുകയാണ്.
സൈബർഡിവിഷനുവേണ്ടി പുതുതായി സൃഷ്ടിച്ച തസ്തികകളിലേക്കും പോലീസ് ടെലികമ്യൂണിക്കേഷൻ വിഭാഗങ്ങളിൽനിന്ന് മാറ്റുന്നവരുടെയും നിയമനങ്ങൾ ഈയാഴ്ചയുണ്ടാകും. ഇപ്പോൾ പോലീസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന സൈബർഡിവിഷന് അടുത്തമാസം അവസാനത്തോടെ പുതിയ മന്ദിരമാകും.
മൂന്ന് മേഖലകളിലുള്ള സൈബർഡോം, കുട്ടികൾക്കെതിരേയുളള ലൈംഗികചൂഷണം തടയുന്നതിനുള്ള പ്രത്യേക വിഭാഗം, വിവിധ സൈബർ പോലീസ് സ്റ്റേഷനുകൾ, ഹൈടെക് ക്രൈം എൻക്വയറി സെൽ, ഡ്രോൺ ഫൊറൻസിക് ലാബ് തുടങ്ങിയവയൊക്കെ സൈബർ ഡിവിഷന് കീഴിൽ പ്രവർത്തിക്കും. സെെബർ കുറ്റകൃത്യങ്ങൾ തടയാൻ കൂടുതൽ കാരൃക്ഷമമായ പ്രവർത്തനം ഈ മാറ്റങ്ങളിലൂടെ സാധ്യമാകുമെന്നാണ് കരുതുന്നത്.
