മൺട്രിയോൾ : പ്രവിശ്യയിലെ കോളേജുകളിലും സർവകലാശാലകളിലും പ്രാർത്ഥനാ മുറികൾ നിരോധിക്കുമെന്ന് കെബെക്ക് സർക്കാർ പ്രഖ്യാപനം. ഇതിനായി നാളെ പുതിയ നിയമനിർമ്മാണം അവതരിപ്പിക്കും. സെക്യുലറിസം 2.0 എന്ന പേരിൽ വ്യാഴാഴ്ച അവതരിപ്പിക്കുന്ന ബിൽ, പൊതുസ്ഥലങ്ങളിലെ പ്രാർത്ഥന നിരോധനത്തിനൊപ്പം മതചിഹ്നങ്ങൾ ഉപയോഗിക്കുന്നതിനുള്ള വിലക്ക് ഡേ കെയർ ജീവനക്കാർക്ക് കൂടി ബാധകമാക്കുമെന്നും മന്ത്രി ജീൻ-ഫ്രാൻസ്വ റോബർജ് അറിയിച്ചു.

പുതിയ ബില്ലിൽ സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സ്വകാര്യ മതപാഠശാലകളിൽ ക്ലാസ് സമയങ്ങളിൽ മതം പഠിപ്പിക്കരുതെന്ന് ഉൾപ്പെടെയുള്ള വ്യവസ്ഥകളും ഉൾപ്പെടുന്നു. ഡേകെയർ, കോളേജ്, സർവകലാശാല വിദ്യാർത്ഥികളും ജീവനക്കാരും മുഖം പൂർണ്ണമായി മറയ്ക്കുന്നത് നിരോധിക്കും. ഈ നിയമം ഇതിനകം പ്രാഥമിക, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ബാധകമാണ്.
