ഓട്ടവ: അന്താരാഷ്ട്ര കായിക ഭൂപടത്തിൽ കാനഡയുടെ ക്രിക്കറ്റ് കുതിപ്പിന് കരിനിഴൽ വീഴ്ത്തിയേക്കാവുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. കാനഡയിലെ ക്രിക്കറ്റ് ഭരണസംവിധാനത്തിലും ദേശീയ ടീമിലും ലോറൻസ് ബിഷ്ണോയ് ഗുണ്ടാസംഘം സ്വാധീനം ചെലുത്തുന്നതായും മാച്ച് ഫിക്സിംഗും ഭീഷണികളും വഴി കളി നിയന്ത്രി ക്കുന്നതായും സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്‌തു. കാനഡയിലെ ദക്ഷിണേഷ്യൻ സമൂഹത്തിൽ ഭീതി പടർത്തുന്ന ബിഷ്ണോയ് ഗ്യാങ്, ദേശീയ ടീമിലെ അംഗങ്ങളെയും ഒഫീഷ്യലുകളെയും ഭീഷണിപ്പെടുത്തുന്നു എന്നാണ് സൂചന. തങ്ങൾ പറയുന്ന കളിക്കാരെ ടീമിലെടുത്തില്ലെങ്കിൽ കായികതാരങ്ങളെയും കുടുംബത്തെയും വകവരുത്തുമെന്ന് ബിഷ്ണോയ് സംഘം ഭീഷണിപ്പെടുത്തിയതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തി.

നിലവിലെ നായകൻ ദിൽപ്രീത് ബജ്‌വയെ നായകസ്ഥാനത്തേക്ക് എത്തിച്ചത് ബിഷ്ണോയ് സംഘ ത്തിന്റെ സമ്മർദ്ദത്തെ തുടർന്നാണെന്ന ആരോപണമുണ്ട്. ഫെബ്രുവരിയിൽ ചെന്നൈയിൽ നടന്ന ട്വന്റി-20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ബജ്‌വയുടെ ‘നോ ബോൾ’ ഒത്തുകളിയുടെ ഭാഗമാണെന്ന സംശയത്തിൽ ഐ.സി.സി അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ബി.സി പ്രവിശ്യയിലെ ഒരു മുതിർന്ന ക്രിക്കറ്റ് ഒഫീഷ്യലിന്റെ വീടിന് നേരെ രണ്ട് തവണ വെടിവെപ്പുണ്ടായി. ബിഷ്ണോയ് സംഘത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്നായിരുന്നു ഇത്. പല താരങ്ങളും ജീവഭയം മൂലം കളിയിൽ നിന്ന് വിട്ടുനിൽക്കുന്ന അവസ്ഥയാണുള്ളത്.

ക്രിക്കറ്റ് കാനഡയുടെ മുൻ പ്രസിഡന്റ് അംജദ് ബജ്‌വ, മുൻ സി.ഇ.ഒ സൽമാൻ ഖാൻ എന്നിവർ മാച്ച് ഫിക്സിംഗിനായി പരിശീലകനെ നിർബന്ധിച്ചതായും ആരോപണമുണ്ട്. ടീമിലെ ബാറ്റിംഗ് ക്രമം നിശ്ചയിക്കുന്നതിലും കളിക്കാരെ തിരഞ്ഞെടുക്കുന്നതിലും വൻതോതിൽ ക്രമക്കേടുകൾ നടന്നതായി മുൻ കോച്ച് ഖുറം ചോഹന്റെ ഫോൺ റെക്കോർഡുകൾ സൂചിപ്പിക്കുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ക്രിക്കറ്റ് കാനഡ പ്രസിഡന്റ് അരവീന്ദർ ഖോസ തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ചു. ഇതൊരു രാഷ്ട്രീയ പ്രേരിതമായ നീക്കമാണെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാൽ, ക്രിക്കറ്റ് ഭരണസമിതിയിലെ ഇടപെടലുകളെക്കുറിച്ച് ഡെൽറ്റ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസിന്റെ ഗൗരവം പരിഗണിച്ച് ആർ.സി.എം.പിയും ഈ അന്വേഷണത്തിൽ പങ്കുചേർന്നേക്കും.
