ടൊറന്റോ: ഒന്റാരിയോ ലിബറൽ പാർട്ടി നേതൃത്വത്തിലേക്ക് മത്സരിക്കാനിരുന്ന എംപി നേറ്റ് എസ്കിൻ- സ്മിത്തിന്റെ അപ്പീൽ പാനൽ തള്ളി. ഈ മാസം ആദ്യം നടന്ന സ്കാർബറോ സൗത്ത് വെസ്റ്റ് പ്രവിശ്യാ ഉപതിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥി നിർണയ വോട്ടെടുപ്പിൽ ബിസിനസുകാരനായ അഹ്സാനുൽ ഹഫീസിനെ 19 വോട്ടുകൾക്കാണ് എർസ്കിൻ-സ്മിത്ത് പരാജയപ്പെട്ടത്. വോട്ടെടുപ്പിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന ആരോപിച്ച് അദ്ദേഹം സമർപ്പിച്ച അപ്പീലാണ് ഡേവിഡ് സിമ്മറുടെ നേതൃത്വത്തിലുള്ള മൂന്നംഗ ആർബ്രിട്രേഷൻ പാനൽ ഇപ്പോൾ ഔദ്യോഗികമായി നിരസിച്ചിരിക്കുന്നത്.
രേഖപ്പെടുത്തിയ വോട്ടർമാരുടെ എണ്ണത്തേക്കാൾ 34 ബാലറ്റുകൾ അധികമായി കണ്ടെത്തിയെന്നും, വോട്ട് ചെയ്യാനെത്തിയ പലർക്കും വിലാസം കൃത്യമായി പറയാൻ കഴിഞ്ഞില്ലെന്നും എർസ്കിൻ-സ്മിത്ത് അപ്പീലിൽ ആരോപിച്ചിരുന്നു. ഡ്രൈവിങ് ലൈസൻസ് നഷ്ടപ്പെട്ടു അവകാശപ്പെട്ടവർ വിലാസം തെളിയിക്കാൻ ആമസോൺ ഓർഡർ രേഖകളാണ് ഉപയോഗിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഈ വ്യത്യാസങ്ങൾ വോട്ടിങിലെ ക്രമക്കേടല്ലെന്നും, വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് വെട്ടിമാറ്റുന്നതിൽ വന്ന ക്ലറിക്കൽ പിഴവ് മാത്രമാണെന്നും വ്യക്തമാക്കിയ പാനൽ, അഹ്സാനുൽ ഹഫീസ് തന്നെയാണ് യഥാർത്ഥ വിജയി എന്ന് പ്രഖ്യാപിച്ചു. പരാജയപ്പെട്ടതിന് ശേഷം മാത്രമാണ് എർസ്കിൻ-സ്മിത്തിന്റെ പ്രതിനിധികൾ ഇത്തരം പരാതികൾ ഉന്നയിച്ചതെന്നും പാനൽ നിരീക്ഷിച്ചു.

സ്ഥാനാർത്ഥിത്വം നഷ്ടപ്പെട്ടതോടെ പാർട്ടി നേതൃസ്ഥാനത്തേക്ക് മത്സരിക്കാനുള്ള തന്റെ സാധ്യതകൾ ഇനി വളരെ കുറവാണെന്ന് നിലവിൽ ബീച്ചസ്-ഈസ്റ്റ് യോർക്കിൽ നിന്നുള്ള ഫെഡറൽ എംപിയായ എർസ്കിൻ-സ്മിത്ത് പ്രതികരിച്ചു. സ്വന്തം രാഷ്ട്രീയ വളർച്ചയ്ക്കായി റൈഡിങ്ങിനെ ഉപയോഗിക്കാൻ ശ്രമിക്കുന്നു എന്ന പേരിൽ മറ്റ് പ്രാദേശിക സ്ഥാനാർത്ഥികളുടെ എതിർപ്പും അദ്ദേഹം നേരിട്ടിരുന്നു. അതേസമയം, അപ്പീൽ തള്ളിയ പശ്ചാത്തലത്തിൽ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ വിശ്വാസം നേടിയെടുക്കുന്നതിലാണ് ഇനി പാർട്ടിയുടെ ശ്രദ്ധയെന്ന് ഇടക്കാല ലിബറൽ നേതാവ് ജോൺ ഫ്രേസർ വ്യക്തമാക്കി. ആഗസ്റ്റിന് മുൻപ് നടക്കേണ്ട ഈ ഉപതിരഞ്ഞെടുപ്പിന്റെ തീയതി പ്രീമിയർ ഡഗ് ഫോർഡ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
