തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ അദാനി–MSC ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് 25 ശതമാനത്തിലധികം ഓഹരി കൈമാറ്റത്തിന് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കരാറിലെ വ്യവസ്ഥകൾ ലംഘിച്ചാണ് നിലവിലെ നീക്കമെന്ന് അദ്ദേഹം ആരോപിച്ചു.ജൂൺ 29ന് തന്നെ ഓഹരി കൈമാറ്റ കരാർ ഒപ്പിട്ടതായി അദ്ദേഹം നിയമസഭയിൽ ആരോപിച്ചു. ഈ ഇടപാടിൽ സംസ്ഥാന സർക്കാരിന്റെ അറിവോടെയാണോ നീക്കങ്ങൾ നടന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അദാനി ഗ്രൂപ്പും യൂറോപ്യൻ ഷിപ്പിങ് കമ്പനിയായ MSCയും തമ്മിലുള്ള ഓഹരി കൈമാറ്റം വലിയ വിദേശ നിക്ഷേപമായി അവതരിപ്പിക്കപ്പെടുകയാണെങ്കിലും, യഥാർത്ഥത്തിൽ ഇത് അദാനി ഗ്രൂപ്പിന്റെ ലാഭം വർധിപ്പിക്കുന്ന ഇടപാടാണെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു.കരാർ ലംഘനത്തിൽ സർക്കാർ സ്വീകരിക്കുന്ന നിയമനടപടികൾ എന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭാ നടപടിക്രമങ്ങളും കരാർ വ്യവസ്ഥകളും ലംഘിക്കപ്പെടുന്ന സാഹചര്യമാണെന്നും പ്രതിപക്ഷം ആരോപിച്ചു.

അതേസമയം, നിയമസഭയിലെ ബജറ്റ് ഷെഡ്യൂളിൽ ആദ്യം ഉൾപ്പെടുത്തിയിട്ടില്ലാത്ത ധനകാര്യ ബിൽ പിന്നീട് ഉൾപ്പെടുത്തിയത് മദ്യക്കമ്പനികൾക്ക് നികുതിയിളവ് നൽകുന്നതിനായിരുന്നുവെന്ന് പിണറായി വിജയൻ.നികുതി ഘടനയിലെ മാറ്റങ്ങൾ തുടക്കത്തിൽ പരിഗണനയിൽ ഉണ്ടായിരുന്നില്ല. പിന്നീട് അതിവേഗം ബിൽ കൊണ്ടുവന്നത് പ്രത്യേക താൽപര്യങ്ങൾക്കായിരുന്നു. സബ്ജക്റ്റ് കമ്മിറ്റി പരിശോധന പോലും അനുവദിക്കാതെയാണ് ബിൽ പാസാക്കാൻ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു
സർക്കാർ നടപടികൾ കോർപ്പറേറ്റ് താൽപര്യങ്ങൾക്ക് അനുകൂലമാണെന്നും, സഭയെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. മദ്യ നികുതി ഇളവുകൾക്കായി സർക്കാർ അനാവശ്യ ധൃതിയും വാശിയും കാണിച്ചതായും പിണറായി വിജയൻ ആരോപിച്ചു.
