Saturday, July 11, 2026

‘കമ്മിഷണര്‍ തന്നെ പറ്റിക്കുന്നില്ല, അന്വേഷണം നടക്കട്ടെ’;അന്‍സിബയുടെ ഫേസ് ബുക്ക് പോസ്റ്റില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല

കൊച്ചി: നടി അന്‍സിബ ഹസന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ തന്നെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും കേസുകള്‍ കൃത്യമായി അന്വേഷിക്കേണ്ടത് പൊലീസിന്റെ ചുമതലയാണെന്നും അദ്ദേഹം വ്യക്തമാക്കി. അന്‍സിബയുടെ പരാതിയില്‍ ആദ്യഘട്ടത്തില്‍ കഴമ്പില്ലെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നതെന്നും എന്നാല്‍ പിന്നീട് കോടതി നിര്‍ദ്ദേശപ്രകാരം കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കേസില്‍ കൃത്യമായ അന്വേഷണം നടക്കട്ടെയെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന ‘മീറ്റ് ദി പ്രസ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസിനെതിരെയുള്ള പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി പുതിയ സംവിധാനം സംസ്ഥാനത്ത് നിലവില്‍ വരുമെന്ന് ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചു. ലഭിക്കുന്ന പരാതികള്‍ പരിഹരിച്ചതുമായി ബന്ധപ്പെട്ട് ഇനി മുതല്‍ പൊലീസ് ഓഡിറ്റ് നടത്തും. പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നവീകരിക്കുമെന്നും വരുന്ന ഓഗസ്റ്റ് 15 മുതല്‍ കേരളത്തില്‍ ജനങ്ങള്‍ക്ക് കാണാന്‍ സാധിക്കുക നവീകരിക്കപ്പെട്ട ഒരു പൊലീസ് സേനയെ ആയിരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

കേരള പൊലീസിനെ കൂടുതല്‍ പീപ്പിള്‍ ഫ്രണ്ട്‌ലി (ജനസൗഹൃദം) ആക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 15-നകം സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും വൃത്തിയാക്കുകയും എല്ലാ സ്റ്റേഷനുകള്‍ക്കും ഒരേ മാതൃകയില്‍ പെയിന്റ് അടിക്കുകയും ചെയ്യും. ഭരണപരമായ മാറ്റങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 15 മുതല്‍, പ്രത്യേകമായി നിശ്ചയിച്ച 64 സ്റ്റേഷനുകള്‍ ഒഴികെയുള്ള മറ്റെല്ലാ സ്റ്റേഷനുകളുടെയും ചുമതല എസ്ഐമാര്‍ക്കായിരിക്കും (സബ് ഇന്‍സ്‌പെക്ടര്‍). ശേഷിക്കുന്ന 64 പ്രധാന സ്റ്റേഷനുകളില്‍ സിഐമാര്‍ (സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍) തന്നെ സ്റ്റേഷന്‍ ചുമതലയില്‍ തുടരും.

സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ നടക്കുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതി വന്‍ വിജയമാണെന്ന് ആഭ്യന്തര മന്ത്രി അവകാശപ്പെട്ടു. എട്ടാം തീയതി വരെയുള്ള ഔദ്യോഗിക കണക്കുകള്‍ പ്രകാരം പദ്ധതിയുടെ ഭാഗമായി 6,632 പേരെ അറസ്റ്റ് ചെയ്യുകയും 6,182 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഒപ്പം 35 കോടി രൂപ വിലമതിക്കുന്ന മാരക ലഹരിവസ്തുക്കളാണ് പൊലീസ് പിടിച്ചെടുത്തത്. ഡിജെ പാര്‍ട്ടികള്‍ നടത്തുന്നതിന് സര്‍ക്കാര്‍ എതിരല്ലെന്നും എന്നാല്‍ അത്തരം ഇടങ്ങളില്‍ ലഹരി ഉപയോഗം ഉണ്ടായാല്‍ പൊലീസ് കര്‍ശന നടപടിയുമായി എത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സ്റ്റാര്‍ ഹോട്ടലുകളിലോ ക്യാരവനുകളിലോ യാതൊരു കാരണവശാലും ലഹരി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!