Monday, July 13, 2026

നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകം: ചെന്താമര കുറ്റക്കാരനെന്ന് കോടതി

പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെന്നത്ത് ജോര്‍ജ് ആണ് ഈ നിര്‍ണായക വിധി പ്രസ്താവിച്ചത്. 2025 ജനുവരി 27നാണ് നാടിനെ നടുക്കിയ കൊലപാതകം പ്രതി നടത്തിയത്. പോത്തുണ്ടി സ്വദേശിയായ സുധാകരന്‍, അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി എന്നിവരെ പ്രതി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞയാഴ്ചയോടെ കേസില്‍ അന്തിമവാദം പൂര്‍ത്തിയാക്കിയ കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.

2026 ഫെബ്രുവരി 23നാണ് ഈ ഇരട്ടക്കൊലപാതക കേസിന്റെ വിചാരണ കോടതിയില്‍ ആരംഭിച്ചത്. കേസില്‍ ആകെ 81 സാക്ഷികളുണ്ടായിരുന്നതില്‍ 46 പേരുടെ മൊഴികള്‍ കോടതി പ്രതിയെ വായിച്ചുകേള്‍പ്പിച്ചു. എന്നാല്‍ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും ചെന്താമര കോടതിയില്‍ നിഷേധിക്കുകയാണുണ്ടായത്. പ്രതി മുന്‍പ് നടത്തിയ മറ്റൊരു കൊലപാതകത്തിന്റെ തുടര്‍ച്ചയായിരുന്നു ഈ ഇരട്ടക്കൊലപാതകവും.

2019 ഓഗസ്റ്റ് 31നാണ് പോത്തുണ്ടി സ്വദേശിനിയും സുധാകരന്റെ ഭാര്യയുമായ സജിതയെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. തന്റെ ഭാര്യ വീടുവിട്ടുപോകാന്‍ കാരണം സജിതയാണെന്ന സംശയത്തെ തുടര്‍ന്നായിരുന്നു ആ കൊലപാതകം. തുടര്‍ന്ന് 2019 സെപ്റ്റംബര്‍ രണ്ടിന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ സജിത വധക്കേസില്‍ പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി, ജാമ്യവ്യവസ്ഥകള്‍ പൂര്‍ണ്ണമായും ലംഘിച്ചാണ് നെന്മാറയില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് സുധാകരന്റെ കുടുംബത്തെ മുഴുവന്‍ കൊലപ്പെടുത്തുമെന്ന് ഇയാള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇയാളുടെ ഭീഷണിയെക്കുറിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കിയെങ്കിലും അധികൃതര്‍ അത് മുഖവിലയ്‌ക്കെടുത്തില്ലെന്ന ആക്ഷേപവുമുണ്ട്.

ഈ ഭീഷണികള്‍ക്കൊടുവിലാണ് 2025 ജനുവരി 27ന് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും പ്രതി ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം സമീപത്തെ മലനിരകളിലേക്ക് കടന്നുകളഞ്ഞ പ്രതിയെ തണ്ടര്‍ബോള്‍ട്ടിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ നടത്തിയ ശക്തമായ തിരച്ചിലിനൊടുവില്‍ ജനുവരി 29നാണ് പിടികൂടിയത്. ഇതിനിടെ, ആദ്യം നടന്ന സജിത വധക്കേസില്‍ 2025 ഒക്ടോബര്‍ 18ന് ചെന്താമരയ്ക്ക് പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ഇരട്ട ജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇരട്ടക്കൊലപാതക കേസിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!