ടൊറൻ്റോ : വോൺ നിവാസിക്ക് വെസ്റ്റ് നൈൽ വൈറസ് ബാധ സ്ഥിരീകരിച്ചതായി യോർക്ക് റീജനൽ പബ്ലിക് ഹെൽത്ത് അറിയിച്ചു. ഈ വർഷം ഈ മേഖലയിൽ മനുഷ്യരിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ വൈറസ് കേസാണിത്. അതേസമയം ഒൻ്റാരിയോയിൽ സ്ഥിരീകരിച്ച രണ്ടാമത്തെ കേസാണിത്. കഴിഞ്ഞ മാസം, വോണിൽ നിരീക്ഷണത്തിനായി ഉപയോഗിച്ചിരുന്ന ഒരു കൊതുകു കെണിയിൽപ്പെട്ട കൊതുകിന് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

വെസ്റ്റ് നൈൽ പനിക്ക് കാരണമാകുന്ന ആർഎൻഎ വൈറസ് ആണ് വെസ്റ്റ് നൈൽ വൈറസ്. ഇത്, ഫ്ലാവിവിറിഡേ കുടുംബത്തിലെ ഫ്ലാവിവൈറസ് ജീനസിൽപ്പെടുന്നു. ക്യൂലക്സ് വിഭാഗത്തിൽപ്പെട്ട കൊതുകുകൾ ആണ് പ്രധാനമായും ഈ രോഗം പകർത്തുന്നത്. രോഗബാധിതനായ കൊതുകിന്‍റെ കടിയാൽ മനുഷ്യരിലേക്ക് പകരാം. കൊതുകുകടിയേറ്റതിന് ശേഷം രണ്ട് മുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. രോഗബാധയുണ്ടായാലും എൺപത് ശതമാനം പേരിലും കാര്യമായ ലക്ഷണങ്ങൾ ഉണ്ടാകാറില്ല. പനി, തലവേദന, ഓക്കാനം, ഛർദ്ദി, ശരീരവേദന, ചർമ്മത്തിലെ ചുണങ്ങു, വീർത്ത ലിംഫ് നോഡുകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പ്രായമായവരിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും വൈറസ് ഗുരുതരമായ രോഗത്തിന് കാരണമാകും. കൊതുകിനെ നശിപ്പിക്കുന്നതിന് ഹെൽത്ത് കാനഡ അംഗീകരിച്ച DEET അല്ലെങ്കിൽ ഇക്കാറിഡിൻ അടങ്ങിയ കീടനാശിനി ഉപയോഗിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നു. കൂടാതെ പുറത്തുപോകുമ്പോൾ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക, കെട്ടിക്കിടക്കുന്ന ജലസ്രോതസ്സുകൾ വൃത്തിയാക്കുക തുടങ്ങിയവയും നടപ്പിലാക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
